ജിദ്ദ: മാളുകളിൽ ഷോപ്പിനെത്തുന്നവർക്ക് ആരോഗ്യ സുരക്ഷ മുൻകരുതൽ നടപടികൾ ശക്തം. കോവിഡ് വ്യാപനം തടയാൻ മുൻകരുതലായി ഒന്നര മാസത്തോളം അടച്ചിട്ട മക്ക ഒഴികെ വിവിധ മേഖകളിലെ മാളുകളും മൊത്ത, ചില്ലറ കടകളും ബുധനാഴ്ചയാണ് തുറന്നത്. ഗവൺമെൻറ് നിർദേശത്തെ തുടർന്ന് കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ കർശനമായി പാലിച്ചുകൊണ്ടാണ് ആദ്യ ദിവസം മുതൽ ആളുകളെ കടകളിൽ പ്രവേശിപ്പിച്ചത്. മാളുകളിൽ പാലിക്കേണ്ട ആരോഗ്യ മുൻകരുതൽ മാർഗ നിർദേശങ്ങൾ മുനിസിപ്പാലിറ്റി നേരത്തെ നൽകിയിരുന്നു. തുറക്കുന്നതിന് മുമ്പ് മുഴുവൻ ഭാഗങ്ങളും അണുമുക്തമാക്കാനും ശുചീകരിക്കാനും മാർഗനിർദേശങ്ങളടങ്ങിയ സ്റ്റിക്കറുകൾ ആളുകൾ കാണത്തക്കവിധം ഒട്ടിക്കാനും നിർദേശം നൽകിയിരുന്നു.
പ്രമുഖ ഷോപ്പിങ് സെൻററുകളിലെല്ലാം ഷോപ്പിങ്ങിനിടെ രോഗപ്രതിരോധനത്തിന് ആവശ്യമായ സാനിറ്റൈസർ അടക്കമുള്ള വസ്തുക്കൾ പ്രത്യേകം സജ്ജീകരിച്ചിരുന്നു. ജോലിക്കാർക്ക് ആവശ്യമായ ബോധവത്കരണം നേരത്തെ നൽകിയിരുന്നു. പ്രവേശന കവാടങ്ങളിൽവെച്ച് ആളുകളുടെ ശരീര താപനില പരിശോധിച്ച ശേഷമാണ് മാളുകളിൽ അകത്തേക്ക് കടത്തിവിട്ടത്. രോഗബാധയുണ്ടെന്ന് സംശയിക്കുന്നവർക്ക് താൽകാലിക വിശ്രമത്തിനുള്ള സ്ഥലങ്ങളും ഒരുക്കിയിരുന്നു. ലിഫ്റ്റുകളും നിലങ്ങളും ടോയ്ലറ്റുകളും ഇടക്കിടെ വൃത്തിയാക്കാൻ തൊഴിലാളികളെ നിയോഗിച്ചിരുന്നു. മാളിനകത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് മുഖാവരണം ധരിക്കണമെന്ന് ആവശ്യപ്പെടാനും ആളുകൾ കവാടങ്ങളിൽ നിന്നു.
15 വയസ്സിൽ താഴെയുള്ള കുട്ടികളെ കടത്തിവിട്ടില്ല. കുട്ടികൾ വീടുകൾക്ക് പുറത്തിറങ്ങരുതെന്ന കർശന നിർദേശമുണ്ട്. മാളിനകത്തും പുറത്തും ആളുകൾക്ക് വിശ്രമിക്കാൻ നേരത്തെയുണ്ടായിരുന്ന ഇരിപ്പിടങ്ങൾ എല്ലാം നീക്കം ചെയ്തു. നമസ്കാര സ്ഥലങ്ങളും വിശ്രമ സ്ഥലങ്ങളും അടച്ചിട്ടു. അകലം പാലിച്ചാണ് ആളുകളെ മാളുകളിലേക്കും പ്രമുഖ സൂപ്പർ മാർക്കറ്റുകളിലേക്കും കടത്തിവിട്ടത്. ഏറെ നേരം ക്യുനിന്നാണ് പലർക്കും അകത്ത് കയറാനായത്. ആളുകൾ തമ്മിലുള്ള കൂടിച്ചേരലുകൾ പൂർണമായും തടഞ്ഞു. മാളുകളും കച്ചവട കേന്ദ്രങ്ങളും തുറന്നു പ്രവർത്തിച്ചതോടെ ആരോഗ്യ മുൻകരുതലും പ്രവർത്തനസമയവും പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ അതത് മേഖലകളിലെ മുനിസിപ്പാലിറ്റിക്ക് കീഴിലെ ഉദ്യോഗസ്ഥർ രംഗത്തുണ്ടായിരുന്നു. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാണ് മാളുകൾക്കും കടകൾക്കും പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.