റിയാദ്: കോവിഡ്-19 പ്രതിസന്ധിയിൽ പ്രവാസം അവസാനിപ്പിച്ച് തിരിച്ചുവരുന്ന പെരുമ്പാവൂരും പരിസര പ്രദേശങ്ങളിലുംനിന്നുള്ളവർക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്ന് പെരുമ്പാവൂർ എം.എൽ.എ അഡ്വ. എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. റിയാദിലെ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ എല്ലാ ഗൾഫ് രാജ്യങ്ങളിലെയും പെരുമ്പാവൂർ കൂട്ടായ്മകളെ പങ്കെടുപ്പിച്ച് ‘പ്രവാസികളുടെ തിരിച്ചുപോക്കും പുനരധിവാസവും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി, യു.എ.ഇ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിലുള്ള പെരുമ്പാവൂരുകാർ തങ്ങളുടെ ആശങ്കകളും നിർദേശങ്ങളും എം.എൽ.എയുമായി പങ്കുവെച്ചു.
തിരികെയെത്തുന്നവരുടെ ഡാറ്റ ശേഖരിക്കുന്നതിനും പുതിയ പുനരധിവാസ പദ്ധതികൾ നിർദേശിക്കുന്നതിനും അതിെൻറ സാധ്യതകൾ ആരായുന്നതിനും ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപവത്കരിക്കും, തിരികെ വരാൻ കഷ്ടപ്പെടുന്നവർക്ക് വിമാന ടിക്കറ്റ്, ജോലി നഷ്ടപ്പെട്ട് തിരികെയെത്തുന്നവർക്ക് അവരുടെ വൈദഗ്ധ്യം അനുസരിച്ച് സ്വകാര്യ മേഖലയിൽ അനുയോജ്യമായ ജോലി, സ്വയം സംരംഭം തുടങ്ങുന്നതിനുള്ള സഹായം തുടങ്ങിയ കാര്യങ്ങൾ ചെയ്യുമെന്ന് എം.എൽ.എ ഉറപ്പുനൽകി. ഭക്ഷണത്തിന് ബുദ്ധിമുട്ടുന്ന പ്രവാസി കുടുംബങ്ങൾക്ക് ആവശ്യമുള്ള സഹായങ്ങൾ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയിൽ പ്രസിഡൻറ് സലാം പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി മുഹമ്മദലി മരോട്ടിക്കൽ വിഷയാവതരണം നടത്തി. ശിഹാബ് കൊട്ടുകാട്, സത്താർ കായംകുളം, നൗഷാദ് ആലുവ, ഡൊമിനിക് സാൽവ, അലി പുത്തിരി (ജിദ്ദ), അഷ്റഫ് (ദമ്മാം), ശിഹാബ് (ഖഫ്ജി), നസീർ പെരുമ്പാവൂർ (ദുബൈ), ബേസിൽ തമ്പി (ഖത്തർ), ഡോ. അഷീൽ മുഹമ്മദ് (കുവൈത്ത്), അൻസൽ അസീസ് (ബഹ്റൈൻ), അനീഷ് കടവിൽ (ഒമാൻ), പെരുമ്പാവൂർ അസോസിയേഷൻ വൈസ് പ്രസിഡൻറ് നസീർ കുമ്പശ്ശേരി, അസീസ് അലിയാർ, ജീവകാരുണ്യ കൺവീനർ ഉസ്മാൻ പരീത്, ജോയൻറ് സെക്രട്ടറി ഷമീർ പോഞ്ഞാശ്ശേരി എന്നിവർ സംസാരിച്ചു. സെക്രട്ടറി നിയാസ് ഇസ്മാഇൗൽ സ്വാഗതവും ട്രഷറർ കരീം കാനാംപുറം നന്ദിയും പറഞ്ഞു. എക്സിക്യൂട്ടിവ് മെംബർ അമീർ കൊപ്പറമ്പിൽ സൂം മീറ്റിങ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.