ജിദ്ദ: സൗദി അറേബ്യയുടെ പശ്ചിമ മേഖലയില്‍ ഇന്ത്യക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം തടയുന്നതിന് കോണ്‍സുലേറ്റിന് കീഴിൽ പഴുതടച്ചതും കൂടുതല്‍ ഫലപ്രദവും ക്രിയാത്മകവുമായ ഇടപെടലുണ്ടാവണമെന്ന് സാമൂഹിക സംഘടന നേതാക്കളുടെ യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ഡോ. ഇസ്മാഇൗല് മരിതേരി നേരത്തെ തയാറാക്കിയ ചോദ്യാവലിയിലൂടെ ശേഖരിച്ച ഡാറ്റയുടെ അടിസ്ഥാനത്തില്‍ മേഖലയിലെ സാഹചര്യങ്ങളെക്കുറിച്ച് അവതരണം നടത്തി.
കോവിഡ് ചികിത്സ കഴിഞ്ഞവർക്കുള്ള താമസസൗകര്യം, രോഗികളെ ആശുപത്രികളിലെത്തിക്കാന്‍ ആംബുലൻസ് സൗകര്യം, ഗുരുതര രോഗം ബാധിച്ചവർക്ക് മരുന്ന് എത്തിക്കൽ, അടിയന്തരമായി നാട്ടിലേക്ക് തിരിച്ചുപോകുന്നവർക്ക് വിദൂര പ്രദേശങ്ങളില്‍നിന്ന് ജിദ്ദ വിമാനത്താവളത്തിലെത്താന്‍ സൗകര്യമുണ്ടാക്കൽ, കൂടുതല്‍ പേരുടെ മടക്കയാത്ര സുഗമമാക്കാന്‍ ജംബോ വിമാനം സർവിസ് നടത്തൽ, യാത്രയില്‍ അനര്‍ഹര്‍ കയറിപ്പറ്റുന്ന സാഹചര്യം ഒഴിവാക്കൽ, പ്രവാസികൾക്കായി കൗണ്‍സലിങ് സംവിധാനം ഏര്‍പ്പെടുത്തൽ തുടങ്ങിയ ആവശ്യങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജിദ്ദ നാഷനല്‍ ആശുപത്രി ചെയര്മാന് വി.പി. മുഹമ്മദലി, അബീര്‍ ഗ്രൂപ് പ്രസിഡൻറ് ആലുങ്ങല്‍ മുഹമ്മദ് എന്നിവർ സംസാരിച്ചു. ജി.ജി.ഐ ജനറല്‍ സെക്രട്ടറി ഹസന് ചെറൂപ്പ സ്വാഗതവും ട്രഷറര്‍ ഹസന് സിദ്ദീഖ് ബാബു നന്ദിയും പറഞ്ഞു. സഹല്‍ കാളമ്പ്രാട്ടില്‍ ഖിറാഅത്ത് നടത്തി. തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ഹസന് സിദ്ദീഖ് ബാബു കൺവീനറായി കമ്യൂണിറ്റി എമര്‍ജന്‍സി റെസ്പോണ്‍സ് ടീം (സി.ഇ.ആര്.ടി) രൂപവത്കരിച്ചു. കെ.എം.സി.സി, ഒ.ഐ.സി.സി, നവോദയ, ഇന്ത്യന്‍ മീഡിയ ഫോറം, ഐ.എം.സി.സി, പ്രവാസി സാംസ്കാരിക വേദി, ഇന്ത്യൻ സോഷ്യൽ ഫോറം, ഇസ്ലാഹി സെൻറര്‍, ഇസ്ലാമിക് സെൻറര്‍, തനിമ, ഐ.ഡി.സി, ഐ.സി.എഫ്, ഫാര്‍മസി ഫോറം തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളും ജി.ജി.ഐ എക്സിക്യൂട്ടീവ് അംഗങ്ങളും യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.