യാംബു: ഇസ്രായേൽ സൈന്യം ഗസ്സയിൽ നിരായുധരായ സാധാരണക്കാരെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തുന്നതെന്ന് സൗദി വിദേശ കാര്യമന്ത്രാലയം. ഏത് മാർഗത്തിലൂടെയായാലും സിവിലിയന്മാരെ ലക്ഷ്യമിടുന്ന അക്രമണങ്ങളെ അംഗീകരിക്കാനാവില്ലെന്നും ശക്തമായി അപലപിക്കുന്നതായും മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി.
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻ, യൂറോപ്യൻ യൂനിയൻ ഫോർ ഫോറിൻ അഫയേഴ്‌സ് ആൻഡ് സെക്യൂരിറ്റി പോളിസിയുടെ ഉന്നത പ്രതിനിധി ജോസെപ് ബോറെലിൽ എന്നിവരുമായി ശനിയാഴ്ച മന്ത്രി ഫോണിലൂടെ ചർച്ച നടത്തി. ഈജിപ്ത്, ഖത്തർ, ജോർദാൻ തുടങ്ങിയ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും വിഷയം ചർച്ച ചെയ്തു.
പശ്ചിമേഷ്യയിലെ യുദ്ധത്തോളം രൂക്ഷമായ സംഘർഷത്തിൽ ഏറെ ദുഃഖമുണ്ടെന്നും സംഘർഷം അവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും അന്താരാഷ്ട്ര സമൂഹം ഉടൻ ഇടപെടണമെന്നും മന്ത്രാലയം പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. ഗസ്സയിലെ ജനങ്ങൾക്ക് നേരെ നടത്തുന്ന അന്യായ അക്രമണം നടത്താൻ പുതിയ സംഭവങ്ങൾ മറയാക്കുന്ന സ്ഥിതി ഇല്ലായ്‌മ ചെയ്യണം.
അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് സമാധാനപൂർണമായ അന്തരീക്ഷം തിരികെയെത്തിക്കുന്നതിന് അടിയന്തര ഇടപെടൽ ആവശ്യമാണ്. മേഖലയിൽ സമാധാനം കൈവരിക്കാനും സാധാരണക്കാർക്ക് കൂടുതൽ സംരക്ഷണം ഒരുക്കാനും അന്താരാഷ്ട്ര സമൂഹം കൂട്ടമായ ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും മന്ത്രാലയം പ്രസ്‌താവനയിൽ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.