യാംബു: ഇത്തവണ അറബ് ഉച്ചകോടിക്ക് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. 32ാമത് ഉച്ചകോടിയാണ് മേയ് 19ന് സൗദിയിൽ നടക്കുകയെന്ന് അറബ് ലീഗ് അറിയിച്ചു. ഉച്ചകോടിക്ക് മുന്നോടിയായി വിവിധ രാഷ്ട്രത്തലവന്മാരും മുതിർന്ന നയതന്ത്ര ഉദ്യോഗസ്ഥരും തമ്മിൽ അഞ്ച് ദിവസമായി കൂടിക്കാഴ്ചകളും ചർച്ചകളും നടക്കും. ഇതുമായി ബന്ധപ്പെട്ട് അറബ് വിദേശകാര്യ മന്ത്രിമാരുടെ തയാറെടുപ്പ് യോഗം ചേരും. സൗദി ഭരണകൂടവുമായി അറബ് ലീഗ് സെക്രട്ടറി ജനറൽ അഹമ്മദ് അബുൽ ഗെയ്ത്ത് നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനമെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു.
ഈ വർഷാവസാനം വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മോറിത്താനിയയിൽ അറബ് വികസന ഉച്ചകോടിയും സൗദിയിൽ അറബ്-ആഫ്രിക്കൻ ഉച്ചകോടിയും നടത്താനും തീരുമാനിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ ഏഷ്യയിലെയും വടക്കുകിഴക്കൻ ആഫ്രിക്കയിലെയും അറബ് രാജ്യങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗ് വർഷംതോറും നടത്തുന്ന ഉച്ചകോടി വിവിധ രാജ്യങ്ങൾക്കിടയിൽ സുദൃഢമായ സൗഹാർദവും വലിയ നയതന്ത്ര നേട്ടങ്ങളും ഉണ്ടാക്കാറുണ്ട്.
1945 മാർച്ച് 22ന് രൂപംകൊണ്ട അറബ് ലീഗിന്റെ ആസ്ഥാനം ഈജിപ്ഷ്യൻ തലസ്ഥാനമായ കൈറോയിലാണ്. വിവിധ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ദൃഢമാക്കുന്നതിനുള്ള വിഷയങ്ങളും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഉച്ചകോടിയിൽ ചർച്ച ചെയ്യും. അറബ് മേഖലയിലെ 20ലധികം രാഷ്ട്രങ്ങൾ ഉച്ചകോടിയിൽ പങ്കെടുക്കും. കഴിഞ്ഞ വർഷം 31ാമത് അറബ് ഉച്ചകോടിക്ക് വേദിയായത് അൽജീരിയയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.