ജിദ്ദ: സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയുമായ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അടക്കം നേതാക്കളെ വഴിയിൽ തടഞ്ഞു അസഭ്യ വര്‍ഷം ചൊരിഞ്ഞ് അപമാനിച്ച സംഭവം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് സമസ്ത ഇസ്‌ലാമിക് സെന്റർ (എസ്.ഐ.സി) സൗദി നാഷണൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.
നിലവിലെ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നടന്നുവരുന്ന ശ്രമങ്ങള്‍ക്കിടയില്‍ സമസ്തയുടെ പണ്ഡിത നേതൃത്വത്തിനെതിരെ ഈ വിധം പ്രകോപനം സൃഷ്ടിച്ചു രംഗത്ത് വന്ന വാഫി വിദ്യാർഥികളെ നിലക്കു നിർത്താൻ സി.ഐ.സി നേതൃത്വം തയാറാവണം. സമസ്ത മലപ്പുറം ജില്ല കമ്മിറ്റിയുടെ കീഴില്‍ നിലനില്‍ക്കുന്ന വളാഞ്ചേരി മർകസ് സ്ഥാപനങ്ങളിലെ പാഠ്യപദ്ധതി നിര്‍ണ്ണയിക്കാനുള്ള പരമാധികാരം ജില്ല കമ്മിറ്റിക്കും കോളേജ് കമ്മിറ്റിക്കും തന്നെയാണെന്നിരിക്കെ ബാഹ്യ ഇടപെടലുകള്‍ അനുവദിച്ചു കൂടാത്തതാണ് എന്നതില്‍ തര്‍ക്കമില്ല.
'വിജ്ഞാനം, വിനയം, സേവനം' എന്ന മഹിത സന്ദേശമാണ് വിദ്യാര്‍ഥി സമൂഹത്തിന് സമസ്ത പകര്‍ന്നു നല്‍കിയത്. ഇതിനു വിരുദ്ധമായി വാഫി വഫിയ്യ സമൂഹത്തില്‍ വളര്‍ന്നു വരുന്ന പ്രവണതക്കെതിരെ സി.ഐ.സി അധികൃതർ ശക്തമായ നടപടിയെടുക്കണമെന്നും പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ, സെക്രട്ടറി അബ്ദുറഹ്‌മാൻ മൗലവി അറക്കൽ, ട്രഷറർ ഇബ്രാഹിം ഓമശ്ശേരി, ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ, വർക്കിങ് സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി, ഓര്‍ഗ. സെക്രട്ടറി സൈതലവി ഫൈസി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.