ജിദ്ദ: മദീനയിൽ തീർഥാടകർ സഞ്ചരിക്കുന്ന സഞ്ചാരപഥങ്ങളിലും തെരുവുകളിലും സുഗന്ധം പരത്താൻ സ്വയമേവ പ്രവർത്തിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾ സ്ഥാപിച്ചു. മസ്ജിദുന്നബവിയുടെ വടക്കുഭാഗത്ത് പരന്നുകിടക്കുന്ന കടകൾക്ക് സമീപമുള്ള ഇരിപ്പിടങ്ങൾക്കടുത്താണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. പ്രവാചക പള്ളി സന്ദർശിക്കുന്നവരെ സേവിക്കുന്നതിനായി അതോറിറ്റി നടപ്പാക്കി വരുന്ന ‘നഗരങ്ങളുടെ മാനവികവത്കരണം’ പദ്ധതികളുടെ ഭാഗമായാണിത്.
തീർഥാടകർക്കും സന്ദർശകർക്കും ആകർഷകമായ അന്തരീക്ഷം സൃഷ്ടിച്ച് മസ്ജിദുന്നബവിക്ക് ചുറ്റുമുള്ള പ്രദേശത്തെ ഭൂപ്രകൃതിയുടെ കാഴ്ച മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെയും ഭാഗമാണിത്. ഹറമിനടുത്ത മേഖലയിൽ താപനില കുറക്കുന്നതിന് സഹായിക്കുന്ന വിവിധ പദ്ധതികൾ അതോറിറ്റി നടപ്പാക്കിയിട്ടുണ്ട്. റോഡുകളുടെ വശങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കൽ, കസേരകളും ഇരിപ്പിടങ്ങളും സ്ഥാപിക്കൽ, നടപ്പാതകളും കാൽനടക്കാർക്കുള്ള ഇടങ്ങളും സൂര്യരശ്മികളുടെ ചൂട് ആഗിരണം ചെയ്യുന്ന മാർബിൾ കൊണ്ട് പൊതിയുക തുടങ്ങിയ അതോറിറ്റി നടപ്പാക്കിയ പദ്ധതിയിലുൾപ്പെടും.
താപനില സംരക്ഷിക്കുന്നതിനായി അനുമതിയില്ലാത്ത പൊതുവാഹനങ്ങൾ സെൻട്രൽ ഏരിയയിൽ പ്രവേശിക്കുന്നത് തടയുക, ഹോട്ടലുകൾ നിന്ന് കാൽനടക്കാരെ ഹറമിന്റെ മുറ്റത്തേക്ക് നേരിട്ട് സഞ്ചരിക്കുന്നതിനും മുറിച്ചുകടക്കുന്നതിനും പാതകൾ സജ്ജമാക്കുക, പകൽസമയത്ത് പള്ളിയുടെ വടക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ സ്ഥാപിച്ച 245 ലധികം കുടകൾ തുറന്നിടുക, അന്തരീക്ഷത്തെ തണുപ്പിക്കാനും തീർഥാടകർക്ക് ആരോഗ്യകരവും സുരക്ഷിതവുമായ അന്തരീക്ഷം പ്രദാനം ചെയ്യാനും സൂര്യരശ്മികളിൽനിന്ന് അവരെ സംരക്ഷിക്കാനും വാട്ടർസ്പ്രേ ഫാനുകൾ പ്രവർത്തിപ്പിക്കുക എന്നിവയും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.