റിയാദിൽ പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക കാലാവസ്ഥ വാരാചരണ പരിപാടികൾ സൗദി ഊർജമന്ത്രി അമീർ അബ്ദുൽ അസീസ്
ബിൻ സൽമാൻ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പശ്ചിമേഷ്യ-ഉത്തരാഫ്രിക്ക കാലാവസ്ഥ വാരാചരണ പരിപാടികൾക്ക് റിയാദിൽ തുടക്കമായി. കാലാവസ്ഥ വ്യതിയാനം വിഷയത്തിലുള്ള ഐക്യരാഷ്ട്രസഭയുടെ സെക്രട്ടേറിയറ്റിന്റെ സഹകരണത്തോടെ സൗദി അറേബ്യയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ മാസം 12വരെ നീണ്ടുനിൽക്കുന്ന പരിപാടികളിൽ രാജ്യത്തിനകത്തും പുറത്തുമുള്ള കാലാവസ്ഥ രംഗത്തെ നിരവധി വിഗദ്ധർ പങ്കെടുക്കുന്നുണ്ട്.
സൗദി ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ പരിപാടി ഉദ്ഘാടനം ചെയ്തു. കാലാവസ്ഥ വെല്ലുവിളികളെ നേരിടാൻ സഹായിക്കുന്ന പരിഹാരമാർഗങ്ങൾ ചർച്ച ചെയ്യുന്നതിന് യോജിച്ച പ്രവർത്തനങ്ങളോട് സൗദി അറേബ്യയുടെ ഉറച്ച പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണ് ഈ വാരാചരണ പരിപാടിയെന്ന് അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യക്കും ഉത്തരാഫ്രിക്കക്കും വേണ്ടിയുള്ള കാലാവസ്ഥ വാരാചരണത്തിന്റെ രണ്ടാം പതിപ്പിന് ആതിഥേയത്വം വഹിക്കാനായതിൽ രാജ്യം സന്തോഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
സർക്കുലർ കാർബൺ സാമ്പത്തിക സമീപനം, ലഭ്യമായ സാങ്കേതികവിദ്യകളും വിവിധരൂപത്തിലുള്ള ഊർജത്തിന്റെ ഉപയോഗം തുടങ്ങിയവ സമ്മേളനം ചർച്ച ചെയ്യും. കാലാവസ്ഥ ലക്ഷ്യങ്ങളും കാർബൺ ബഹിർഗമനം കുറക്കാൻ സഹായിക്കുന്ന എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്നും ഊർജമന്ത്രി പറഞ്ഞു. കാലാവസ്ഥ നേരിടുന്ന അപകടസാധ്യതകൾ വലുതാണ്.
എന്നാൽ, നമ്മുടെ അഭിലാഷം വലുതാണെന്നും പ്രായോഗികവും സമഗ്രവുമായ രീതിയിൽ നമ്മൾ ചെയ്യുന്നത് പോസിറ്റിവ് പരിവർത്തനം കൊണ്ടുവരൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ഹൈഡ്രജൻ ട്രെയിനിന്റെ പരീക്ഷണം അടുത്തയാഴ്ച ആരംഭിക്കുമെന്ന് മന്ത്രി സൂചിപ്പിച്ചു.
വരും മാസങ്ങളിൽ പശ്ചിമേഷ്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഞങ്ങൾക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനും മുഴുവൻ ലോകത്തിനും ഒരു മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിനായി കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള രാജ്യത്തെ യുവാക്കളുടെയും യുവതികളുടെയും ആഗ്രഹത്തിലൂന്നിയ പരിശ്രമങ്ങളെ പ്രശംസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.