സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലെ തിന വിഭവങ്ങളുടെ മേള ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ഡോ. ഔസാഫ് സഈദ്, ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ തിന വിഭവങ്ങളുടെ മേളക്ക് തുടക്കം. മുറബ്ബയിലെ റിയാദ് അവന്യൂ മാളിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (കോൺസുലാർ, പാസ്പോർട്ട്, വിസ ഡിവിഷൻ-ഓവർസീസ് ഇന്ത്യൻ അഫയേഴ്സ്) ഡോ. ഔസാഫ് സഈദ്, ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ എന്നിവരുടെ സാന്നിധ്യത്തിൽ ഒരുക്കിയ ചടങ്ങിലാണ് സമാരംഭം കുറിച്ചത്. ന്യൂഡൽഹിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത ആഗോള തിന ഉച്ചകോടിയുടെ ഭാഗമായി ഭക്ഷ്യരംഗത്തെ പുതിയ തരംഗമായ ഈ സവിശേഷ വിഭവത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ലുലുവിന്റെ സർഗാത്മക പരിപാടിയായാണ് മേള സംഘടിപ്പിക്കുന്നത്.
ഇന്ത്യയുടെ നിർദേശപ്രകാരം ഐക്യരാഷ്ട്ര സഭ 2023 ‘തിന’യുടെ വർഷമായി ആചരിക്കുകയാണ്. ഇതിന്റെ ചുവടുപിടിച്ച് ഹൈദരാബാദിലെ ഇന്ത്യൻ ചോള ഗവേഷണ സ്ഥാപനത്തിൽ ഇന്ത്യ ഗവൺമെന്റ് ആഗോള മികവിനുള്ള ഒരു ഗവേഷണ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. സുസ്ഥിരമായ ഒരു വിശിഷ്ട ഭക്ഷ്യധാന്യമായി കണക്കാക്കുന്ന തിനക്ക് വിവിധ വകഭേദങ്ങളുണ്ട്. ഇവ കൃഷി ചെയ്യാൻ എളുപ്പമാണ്. അരി, ഗോതമ്പ് തുടങ്ങിയ മറ്റ് പൊതു ഭക്ഷ്യധാന്യങ്ങളെക്കാൾ കുറഞ്ഞ വെള്ളമേ ഇതിന്റെ കൃഷിക്കായി ആവശ്യമുള്ളൂ. മാത്രമല്ല ആരോഗ്യപ്രദവുമാണ്. രക്തത്തിലെ പഞ്ചസാരയും പ്രമേഹവും നിയന്ത്രിക്കാൻ തിനക്ക് കഴിയും.
കച്ചവടക്കാരും ഭക്ഷ്യശാസ്ത്രജ്ഞരും ഒരുപോലെ താൽപര്യമെടുക്കുന്ന ഭക്ഷ്യധാന്യമാണിത്. കൂടാതെ ബിസ്കറ്റ്, പരമ്പരാഗത കഞ്ഞി, മധുരപലഹാരങ്ങൾ, ദോശ, റൊട്ടി എന്നിവ ഉണ്ടാക്കാൻ തിന വളരെ അനുയോജ്യമാണ്. തിന മേള ഒരുക്കിയത് ശ്ലാഘനീയമാണെന്നും പുതിയ ഭക്ഷണരീതികൾ കണ്ടെത്തുന്നതിനും ആസ്വദിക്കുന്നതിനുമുള്ള ഒരു കവാടമാണ് എന്നും ലുലുവെന്നും ഡോ. ഔസാഫ് സഈദ് പറഞ്ഞു. ഭക്ഷ്യദൗർലഭ്യം പരിഹരിക്കുന്നതിനുള്ള ആഗോള അഭിപ്രായം രൂപപ്പെടുത്തുന്നതിൽ തിനക്ക് വലിയ പങ്കുവഹിക്കാനുണ്ട്. അതുകൊണ്ടാണ് 2023 തിന വർഷമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചതെന്നും ഡോ. ഔസാഫ് കൂട്ടിച്ചേർത്തു.
സൗദിയിലെ ലുലു ശാഖകളിൽ പുതിയ തിന ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം അണിനിരന്നിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ തിന ഉൽപന്നങ്ങൾ നിറഞ്ഞ ഒരു ചുമർ ഒരുക്കുകയുംചെയ്തിരുന്നു.
ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകൾ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്ന് ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു. മികച്ച നിലവാരവുമുള്ള ഒന്നായാണ് തിന മേള ഒരുക്കിയിരിക്കുന്നത്.
മാത്രമല്ല, പാചകത്തിന്റെ പുതിയൊരു അധ്യായം പകർന്നുനൽകുന്നതുമാണ്. ഈ വർഷം മുന്നോട്ടുപോകുമ്പോൾ തിനയുമായി ബന്ധപ്പെട്ട പുതിയ ഭക്ഷ്യസന്ദേശത്തിന് പ്രചാരം നൽകാൻ കൂടുതൽ ആഘോഷപരിപാടികൾക്ക് പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിസ്മയകരമായ രീതിയിൽ സംഘടിപ്പിക്കുന്ന തിന മേള ഈ വർഷത്തെ ലുലു മാർക്കറ്റുകളിൽ അതുല്യമായ ചില്ലറ വ്യാപാര കേന്ദ്രീകൃത പ്രമോഷൻ പദ്ധതികളുടെ നാഴികക്കല്ലുകളിൽ ഒന്നായി ചേർക്കപ്പെടുമെന്നും അദ്ദേഹം വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.