ജുബൈൽ: മൂല്യവർധിത നികുതി (വാറ്റ്) നിരക്ക് കൂട്ടുന്നത് വ്യവസായ സ്ഥാപനങ്ങളിൽ സൃഷ്ടിക്കുന്ന പ്രത്യാഘാതത്തെ നേരിടാൻ വിദേശ വ്യാപാര അതോറിറ്റി (എഫ്.ടി.എ) വർക്കിങ് ഗ്രൂപ് രൂപവത്കരിച്ചതായി വ്യവസായ ധാതുവിഭവ മന്ത്രി ബന്ദർ അൽ ഖൊറൈഫ് പറഞ്ഞു. നിരക്കിലെ വ്യത്യാസം കാരണം ഗൾഫ് വിപണികളിൽ നിന്ന് ചരക്ക് ഇറക്കുമതി ചെയ്യുമ്പോൾ നികുതി വർധന പ്രശ്നം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ അത് നടപ്പാക്കുന്നതിനുമുമ്പ് അന്താരാഷ്ട്ര രീതികൾ പഠിച്ചുകൊണ്ട് സജീവ പ്രവർത്തനം ആവശ്യമാണ്. വ്യാഴാഴ്ച വൈകീട്ട് കിഴക്കൻ പ്രവിശ്യയിലെ ചേംബർ ഒാഫ് കോമേഴ്സ് വിഡിയോ കോൺഫറൻസിലൂടെ സംഘടിപ്പിച്ച ‘സംരംഭകത്വ വെല്ലുവിളികൾ’എന്ന ഓൺലൈൻ യോഗത്തിനിടെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ വ്യവസായിക മേഖല നേരിടുന്ന വെല്ലുവിളികളെ വിലയിരുത്തുന്നതിനും പരിഹരിക്കുന്നതിനും മന്ത്രാലയം നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്ന് അൽ ഖൊറൈഫ് വ്യക്തമാക്കി.
കോവിഡ് -19 പ്രതിസന്ധി വ്യാവസായിക മേഖലക്ക് മെഡിക്കൽ, ഭക്ഷ്യ മേഖലകളിൽ അവരുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടതിെൻറ ആവശ്യകത ഉൾപ്പെടെ നിരവധി നേട്ടങ്ങൾ നൽകിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ ദേശീയ വ്യവസായങ്ങൾ കാര്യക്ഷമമാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും അതിൽ ഏറ്റവും പ്രധാനം അവയുടെ വിശ്വസനീയവും മികച്ചതുമായ വിതരണമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിസന്ധി ആഗോള വ്യാപാരത്തിെൻറ വിവിധ ആശയങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്തും. ലോക സമ്പദ്വ്യവസ്ഥയെ സമൂലമായി പുനർനിർമിക്കുമെന്നും ഇത് പ്രാദേശിക വ്യവസായങ്ങളുടെ വികസനത്തെ ക്രിയാത്മകമായി പ്രതിഫലിപ്പിക്കുമെന്നും അൽ ഖൊറൈഫ് പറഞ്ഞു.
സൽമാൻ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ നിർദേശപ്രകാരം ഈ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിൽ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. നിലവിലെ സാഹചര്യങ്ങളാൽ ഏറ്റവും സ്വാധീനിക്കപ്പെടുന്ന വ്യവസായങ്ങളുടെ സ്പന്ദനം നിരീക്ഷിക്കാനും വേഗത്തിൽ നടപ്പാക്കാനും സൗദി വ്യവസായ വികസന ഫണ്ട് (എസ്.ഐ.ഡി.എഫ്) പ്രയോഗിക്കാൻ ആലോചിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. ലയനങ്ങളും ഏറ്റെടുക്കലുകളും ഫാക്ടറികൾക്ക് തീരുമാനിക്കാം. കോവിഡ് -19 പ്രതിസന്ധികൾക്കിടയിലും ദേശീയ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി കടലാസ് മാലിന്യങ്ങളും പുനരുപയോഗിക്കാവുന്ന കാർട്ടണുകളും കയറ്റുമതി ചെയ്യുന്നത് നിർത്തലാക്കാൻ മന്ത്രാലയം ആലോചിക്കുന്നുണ്ട്.
ദേശീയ മാലിന്യ നിർമാർജന കേന്ദ്രവുമായി സഹകരിച്ച് വ്യവസായ മന്ത്രാലയം അവരുടെ മൂല്യം സാമ്പത്തികമായി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കടലാസും മറ്റ് ഉൽപന്നങ്ങളും പുനരുപയോഗം ചെയ്യുന്നതിനുള്ള സാധ്യതകൾ പഠിക്കുന്നതിനും കയറ്റുമതി തടയുന്നതിനുമുള്ള നയങ്ങളും നിയമനിർമാണങ്ങളും നടപ്പാക്കാനുള്ള ഒരുക്കത്തിലാണ്. പുതിയ ഫാക്ടറി സംരംഭങ്ങളെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ടുള്ള ഫീസുകൾ അടക്കുന്നതിൽ നിന്ന് ഒഴിവാക്കാനുള്ള പഠനം നടത്താൻ മന്ത്രാലയം തയാറാണ്. ഈ ഫാക്ടറികളുടെ അത്തരം ഫീസ് കുടിശ്ശിക ഗഡുക്കളായി അടക്കാനും അതിന് ആറുമാസത്തെ സാവകാശം നൽകാനും മന്ത്രാലയം നേരത്തെ മുൻകൈയെടുത്തിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.