ജിദ്ദ: നിയമങ്ങളും സുരക്ഷചട്ടങ്ങളും ലംഘിച്ച് ജിദ്ദയിലെ ബർമ സൂഖിൽ പ്രവർത്തിച്ചിരുന്ന 174 കടകൾ പ്രവിശ്യ സെക്രട്ടേറിയറ്റിന് (അമാന) കീഴിലുള്ള ബന്ധപ്പെട്ട മുനിസിപ്പാലിറ്റി (ബലദിയ) അധികൃതർ പൊളിച്ചുനീക്കി. അൽ മനാറ ഡിസ്ട്രിക്ടിൽ കിലോ 14ലാണ് ബർമ മാർക്കറ്റ്. ഇവിടെ വർഷങ്ങളായി നിലനിന്ന കടകളാണ് നീക്കം ചെയ്തത്. മിക്കതും ദുർബലവും സുരക്ഷഭീഷണി ഉയർത്തുന്നതുമായിരുന്നു. മുനിസിപ്പാലിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളൊന്നും പാലിക്കാത്തവയുമായിരുന്നു. നഗരത്തിന്റെ കാഴ്ചയെ വികലമാക്കുന്നതും സുരക്ഷഭീഷണി ഉയർത്തുന്നതും നീക്കി നഗര ഭൂപ്രകൃതി മെച്ചപ്പെടുത്തുന്നതിനുള്ള മുനിസിപ്പാലിറ്റി നയത്തിന്റെ ഭാഗമായാണ് കടകളുടെ നീക്കം ചെയ്യൽ.
മാർക്കറ്റുകളെ നിയന്ത്രിക്കാനും നിയമലംഘനം നടത്തി പ്രവർത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങളെ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഇത്രയും കടകൾ നീക്കം ചെയ്തതെന്ന് ഉമ്മു സുലൈം മുനിസിപ്പാലിറ്റി മേയർ സഈദ് അൽ ശൈഖി പറഞ്ഞു. ആദ്യം 40 കടകളും പിന്നീട് 134 കടകളും നീക്കം ചെയ്തു. അവയിൽ ഭൂരിഭാഗവും തകര ഷീറ്റുകൾകൊണ്ട് നിർമിച്ച താൽക്കാലിക കടകളായിരുന്നു.
ബന്ധപ്പെട്ട അധികാരികളുടെ പങ്കാളിത്തത്തോടെയാണ് കടകൾ നീക്കം ചെയ്തതെന്നും അൽ ശൈഖി പറഞ്ഞു. ജിദ്ദ നഗരത്തിലെ ജീവിതനിലവാരം മെച്ചപ്പെടുത്താനും പൗരന്മാരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഗവർണറേറ്റിലുടനീളം നിയമങ്ങളും ചട്ടങ്ങളും നടപ്പാക്കുന്നത് ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് മുനിസിപ്പാലിറ്റി അതിന്റെ കാമ്പയിൻ തുടരുമെന്നും അൽ ശൈഖി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.