ദുബൈ: നവകേരള നിർമിതിക്ക് നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന യു.എ.ഇ സന്ദർശനത്തിന് ആവേശകരമായ പ്രതികരണം. കേരളത്തിൽ നിക്ഷേപിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനത്തിന് സ്വദേശി വ്യവസായ ഗ്രൂപ്പുകളും ഇന്ത്യൻ പ്രവാസികളും മികച്ച പിന്തുണയാണ് വാഗ്ദാനം ചെയ്തത്.
ഡിസംബറിൽ കൊച്ചിയിൽ ഒരുക്കുന്ന ആഗോള നിക്ഷേപകസംഗമത്തിൽ കൂടുതൽ പദ്ധതികൾ പ്രഖ്യാപിക്കപ്പെടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
എൻ.ആർ.കെ എമർജിങ് എൻറർപ്രണേഴ്സ് മീറ്റ് (നീം) മുഖേന 10,000 കോടി രൂപയുടെ നിക്ഷേപവാഗ്ദാനമാണ് ഇതിനകം ലഭിച്ചത്.
ശനിയാഴ്ച ദുബൈയിൽ നടന്ന നിക്ഷേപക റൗണ്ട് ടേബ്ളിൽ ദുബൈ പോർട്ട് വേൾഡ് (ഡി.പി വേൾഡ്) 3500 കോടിയുടെ നിക്ഷേപം വാഗ്ദാനം ചെയ്തു. അടുത്ത മാസങ്ങളിൽ കേരളത്തിലെത്തി ധാരണപത്രം ഒപ്പിടാനും പദ്ധതിപ്രവർത്തനങ്ങൾ ആരംഭിക്കാനും സന്നദ്ധമാണെന്ന് ഡി.പി വേൾഡ് വൈസ് പ്രസിഡൻറ് ഉമർ അൽ മുഹൈരി വ്യക്തമാക്കി.
കേരളത്തിൽ 1500 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ് ഇൻറർനാഷനൽ ചെയർമാനും നോർക വൈസ് ചെയർമാനുമായ എം.എ. യൂസുഫലി സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ആർ.പി ഗ്രൂപ് 1000 കോടിയുടെ പദ്ധതികൾ നടത്തുമെന്ന് ചെയർമാൻ ഡോ. രവി പിള്ള അറിയിച്ചു. തിരുവനന്തപുരത്ത് 600 ബെഡുള്ള ആശുപത്രി നിർമിക്കുമെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പ്രഖ്യാപിച്ചു. മറ്റു ചെറുകിട സംരംഭകർ 3500 കോടി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഞായറാഴ്ച യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ ശൈഖ് സഉൗദ് ബിൻ റാശിദ് അൽ മുഅല്ലയുമായുള്ള കൂടിക്കാഴ്ചക്കുശേഷം മുഖ്യമന്ത്രി നാട്ടിലേക്കു മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.