അബൂദബി: കഥാപ്രസംഗം അറിവിന്റെയും തിരിച്ചറിവിന്റെയും മഹത്വമുള്ള കലയാണെന്ന് കാഥികനും പുരോഗമന കഥാപ്രസംഗ കലാ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിസന്റുമായ ഇടക്കൊച്ചി സലിംകുമാര്‍. കഥാപ്രസംഗത്തിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കുചേർന്ന് ശക്തി തിയറ്റേഴ്സ് അബൂദബിയുടെ വേദിയില്‍ കഥാപ്രസംഗം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂര്‍വ സൂരികളായ കാഥികരെല്ലാം പണ്ഡിതരും സംഗീതജ്ഞരും കലാ പ്രാവീണ്യമുള്ളവരുമായിരുന്നു.
വിഷയ വൈവിധ്യങ്ങളുടെ നിലവറകളായിരുന്നു അവര്‍. ഫ്യൂഡല്‍ ജന്മിത്വവും നാടുവാഴിത്തവും അടിമത്തവും, നാട്ടില്‍ നടമാടിയിരുന്ന അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളുമെല്ലാം ഇല്ലാതാക്കാന്‍ അരയും തലയും മുറുക്കി ജനങ്ങളെ പ്രാപ്തരാക്കാന്‍ ആദ്യകാല കഥാപ്രസംഗങ്ങള്‍ക്ക് കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാടകനടി നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തെ ആസ്പദമാക്കി അവതരിപ്പിച്ച ‘ആയിഷ വയലാറിന്റെയല്ല’ എന്ന കഥാപ്രസംഗം വേദിയില്‍ അവതരിപ്പിച്ചു. എം.എസ്. പ്രകാശന്(ഹാര്‍മോണിയം), സുഭാഷ് ഇരിങ്ങാലക്കുട (തബല), നൗഷാദ് ചാവക്കാട് (കീബോര്‍ഡ്), സുനില്‍ ഒറ്റപ്പാലം (റിഥം) എന്നിവര്‍ പശ്ചാത്തലസംഗീതമൊരുക്കി.
ശക്തി ആക്ടിങ് പ്രസിഡന്റ് ഗോവിന്ദന് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനം കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
സാമൂഹിക പ്രവര്ത്തകന് പി. ചിത്രന് നമ്പൂതിരിപ്പാടിന്റെ വേര്‍പാടില്‍ അനുശോചിച്ചാണ് സാംസ്കാരിക സമ്മേളനം ആരംഭിച്ചത്. ശക്തി കായികവിഭാഗം സെക്രട്ടറി അജി കുമാര്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു.
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശരത് കോവിലകം, ശക്തി ജനറല്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, അഡ്വ. അന്‍സാരി സൈനുദ്ദീന്‍, ഹാരിസ് സി.എം.പി, അന്‍വര്‍ ബാബു, നാഷ പത്തനാപുരം, ബിജു തുണ്ടിയില്‍ സംബന്ധിച്ചു.
ശക്തി മ്യൂസിക് ക്ലബ് അവതരിപ്പിച്ച ഗാനമേളക്ക് റോഷ്നി സൂസന് ഫിലിപ്പോസ് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.