ദുബൈ: വിവിധ രീതിയിൽ ട്രാഫിക് നിയമം ലംഘിച്ച 121 വാഹനങ്ങൾ ദുബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. 81 കാറുകളും 40 മോട്ടോർ സൈക്കിളുകളുമാണ് പിടിച്ചെടുത്തത്. 496 പേർക്ക് പിഴ വിധിക്കുകയും ചെയ്തു. അൽ ഖവാനീജിൽ അഭ്യാസപ്രകടനം നടത്തിയവരാണ് പിടിയിലായത്. അൽ ഖവാനീജിലേയും ലാസ്റ്റ് എക്സിറ്റിലേയും നിവാസികളിൽനിന്ന് ലഭിച്ച നിരവധി പരാതികളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തി നിയമലംഘകരെ കണ്ടെത്തുകയായിരുന്നുവെന്ന് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ട്രാഫിക് ഡറയക്ടർ ജനറൽ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു. പിടിയിലായവരിൽ പലരും ഗുരുതര നിയമലംഘനം നടത്തിയവരാണ്. 50,000 ദിർഹം പിഴ അടച്ചാൽ മാത്രമെ വാഹനങ്ങൾ വിട്ടു നൽകുകയുള്ളൂ. നിയമലംഘനത്തിന്റെ വ്യാപ്തിയനുസരിച്ച് വാഹനങ്ങൾ തടഞ്ഞുവെക്കുന്നതിനുള്ള സമയപരിധിയും പിഴത്തുകയും ഫെഡറൽ നിയമമനുസരിച്ച് വ്യത്യാസപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. അപകടകരമായ ഡ്രൈവിങ്ങിൽനിന്ന് യുവാക്കളെ പിന്തിരിപ്പിക്കുന്നതിൽ രക്ഷിതാക്കൾ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിലുള്ള നിരുത്തരവാദ ഡ്രൈവിങ് രീതി തടയാൻ രക്ഷിതാക്കൾ ഇടപെടുകയും കുട്ടികളെ നിരീക്ഷിക്കുകയും വേണം. നിയമലംഘനം കണ്ടെത്തിയാൽ ദുബൈ പൊലീസ് ആപ്പിലെ ‘പൊലീസ് ഐ സർവിസ്’ വഴിയോ 901 എന്ന ടോൾ ഫ്രീ നമ്പറിലോ അറിയിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.