ദുബൈ വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് പുതിയ നികുതി

ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാര്‍ക്ക്് ദുബൈ വിമാനത്താവള അതോറിറ്റി പുതിയ ഫീസ് ഏര്‍പ്പെടുത്തുന്നു. ജൂലൈ ഒന്നു മുതല്‍ ദുബൈയില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ 35 ദിര്‍ഹമാണ് (ഏകദേശം 630 രൂപ) പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജസ് എന്ന പേരില്‍ പുതുതായി നല്‍കേണ്ടത്. 
മാര്‍ച്ച് ഒന്നു മുതല്‍  ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ ഈ നിരക്ക് നല്‍കേണ്ടിവരും. മറ്റിടങ്ങളില്‍ നിന്ന് വന്ന് ദുബൈയില്‍ നിന്ന് വിമാനം മാറിക്കയറുന്നവരും ഈ നിരക്ക് നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു.  എന്നാല്‍ ദുബൈയില്‍ എത്തിയ അതേ  നമ്പറും ജീവനക്കാരുമുള്ള വിമാനത്തില്‍ ഇവിടെ നിന്ന് യാത്ര തുടരുന്നവര്‍ ഈ ഫീസ് നല്‍കേണ്ടതില്ല. രണ്ടു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. 
വിമാനത്താവളത്തില്‍ 330 കോടി ദിര്‍ഹം ചെലവിട്ട് പുതുതായി നിര്‍മിച്ച കോണ്‍കോഴ്സ്- ഡിയുടെ ക്ഷമതാ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് പുതിയ നിരക്ക് ഏര്‍പ്പെടുത്തിയത്.ഇതിന്‍െറ ഉദ്ഘാടനം ഉടന്‍ നടക്കും.  ടെര്‍മിനല്‍ ഒന്നിനോട് ചേര്‍ന്ന് നിര്‍മിച്ച കോണ്‍കോഴ്സില്‍ 70ഓളം വിമാനങ്ങള്‍ക്കുള്ള സൗകര്യമാണ് ഒരുക്കിയത്.  
പ്രതിവര്‍ഷം ഒമ്പതു കോടി യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ദുബൈ വിമാനത്താവളം ലോകത്തെ ഏറ്റവും തിരക്കേറിയതാണ്. അത്യാധുനിക സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യത്തില്‍ ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നാണ് ദുബൈയിലേത്. നിലവില്‍ വിമാന കമ്പനികളുടെ യാത്രാ നിരക്കിന് പുറമെ 85 ദിര്‍ഹം ഓരോ യാത്രക്കാരനില്‍ നിന്നും ദുബൈ വിമാനത്താവള അധികൃതര്‍ ഈടാക്കുന്നുണ്ട്. 
രാജ്യ നികുതി എന്ന പേരില്‍ 75 ദിര്‍ഹവും യാത്രക്കാരുടെ സുരക്ഷക്ക് ഏര്‍പ്പെടുത്തിയ വിവിധ സംവിധാനങ്ങള്‍ക്കായി അഞ്ചു ദിര്‍ഹവും  അത്യാധുനിക യാത്രാ വിവര സംവിധാനത്തിനുള്ള നിരക്കായി അഞ്ചു ദിര്‍ഹവുമാണ് ഈടാക്കുന്നത്. ഇതിന് പുറമെയാണ് പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ് ഏര്‍പ്പെടുത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.