സെഞ്ച്വറി നേടിയ വൃത്യ അരവിന്ദിന്റെ ആഹ്ലാദം
ദുബൈ: ചെന്നൈ സ്വദേശിയുടെ വെടിക്കെട്ടിൽ തകർപ്പൻ ജയവുമായി യു.എ.ഇ. നേപ്പാളിലെ കാഠ്മണ്ഡുവിൽ നടക്കുന്ന എ.സി.സി പ്രീമിയർ കപ്പിൽ ഇന്ത്യക്കാരനായ വൃത്യ അരവിന്ദ് നേടിയ 185 (143 പന്തിൽ) റൺസിന്റെ കരുത്തിൽ കുവൈത്തിനെ യു.എ.ഇ 143 റൺസിന് തോൽപിച്ചു. ഏഷ്യ കപ്പ് യോഗ്യതക്ക് വേണ്ടിയുള്ള നിർണായക മത്സരത്തിലാണ് അരവിന്ദിന്റെ തട്ടുപൊളിപ്പൻ ബാറ്റിങ് പ്രകടനം. 15 റൺസ് കൂടി നേടിയിരുന്നെങ്കിൽ ഏകദിനത്തിൽ യു.എ.ഇക്കായി ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോഡ് അരവിന്ദിന്റെ പേരിലാകുമായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 371 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 37 ഓവറിൽ 228 റൺസെടുക്കാനേ കുവൈത്തിന് കഴിഞ്ഞുള്ളൂ. 17 ഫോറും ഒമ്പത് സിക്സും അടങ്ങുന്നതായിരുന്നു 20കാരനായ അരവിന്ദിന്റെ ഇന്നിങ്സ്. യു.എ.ഇ ഒമ്പത് റൺസിന് രണ്ട് വിക്കറ്റ് വീണ് പതറിനിൽക്കുന്ന സമയത്തായിരുന്നു അരവിന്ദിന്റെ പോരാട്ടം. ആസിഫ് ഖാനെ (118) കൂട്ടുപിടിച്ച് പതിയെ തുടങ്ങിയ അരവിന്ദ് അവസാന ഓവറുകളിൽ കത്തിക്കയറുകയായിരുന്നു. ആദ്യ ഇന്നിങ്സ് അവസാനിക്കാൻ നാല് പന്ത് ബാക്കി നിൽക്കെയാണ് പുറത്തായത്. 2002 ജൂൺ 11ന് ചെന്നൈയിൽ ജനിച്ച അരവിന്ദ് യു.എ.ഇയുടെ വിക്കറ്റ് കീപ്പറും വലംകൈയൻ ബാറ്ററുമാണ്. 44 ഏകദിനങ്ങളിൽനിന്ന് 1364 റൺസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.