സുൽത്താൻ അൽനിയാദി ഷാർജയിൽ സദസ്സുമായി സംവദിക്കുന്നു
ഷാർജ: ബഹിരാകാശത്തെ വിശേഷങ്ങൾ പങ്കുവെച്ച് സുൽത്താൻ അൽനിയാദി ഷാർജയിലെ ബഹിരാകാശ, സാങ്കേതികവിദ്യ അക്കാദമിയിൽ വിദ്യാർഥികളടക്കമുള്ള സദസ്സുമായി സംവദിച്ചു. മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം ഒരുക്കിവരുന്ന ‘എ കാൾ ഫ്രം സ്പേസ്’ സംവാദ പരമ്പരയുടെ ഭാഗമായാണ് പരിപാടി ഒരുക്കിയത്.
ഷാർജ ഉപഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയടക്കം പ്രമുഖരും സംവാദ സദസ്സിൽ പങ്കെടുത്തു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് തത്സമയം സംസാരിച്ച അൽ നിയാദി സദസ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.
അറബ് യുവസമൂഹത്തിന് പ്രചോദനമാണ് അൽനിയാദിയെന്ന് പറഞ്ഞ ശൈഖ് സുൽത്താൻ ബിൻ അഹ്മ്മദ്, പരീക്ഷണങ്ങൾക്കും മറ്റു പ്രവർത്തനങ്ങൾക്കും എല്ലാ ആശംസകളും നേരുകയും ചെയ്തു. ബഹിരാകാശത്ത് വിവിധ വെല്ലുവിളികൾ ഉണ്ടാകാറുണ്ടെന്നും പരിശീലനം ലഭിച്ചതിനാലാണ് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സാധിക്കുന്നതെന്നും ബഹിരാകാശത്തെ വെല്ലുവിളികളെ നേരിടുന്നത് എങ്ങനെയെന്ന വിദ്യാർഥിയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
അറബ് ലോകത്തെ ആദ്യ ദീർഘദൂര ബഹിരാകാശ യാത്രികനായ അൽ നിയാദി മാർച്ച് മൂന്നിനാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്നത്. ആറുമാസത്തെ ദൗത്യം അവസാനിപ്പിച്ച് ആഗസ്റ്റ് അവസാനത്തിൽ അൽ നിയാദി തിരിച്ചെത്തും. ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യ അറബ് വംശജൻ എന്ന റെക്കോഡും അൽനിയാദി ഇതിനിടെ സ്വന്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.