സി.പി.എമ്മിന്‍റെ ക്രൂരതകൾ മറക്കില്ല; ലീഗ് യു.ഡി.എഫിനൊപ്പം തന്നെ -കെ.എം. ഷാജി

ദുബൈ: ലീഗിനോടും അണികളോടും സി.പി.എം ചെയ്ത ക്രൂരതകൾ മറക്കാൻ കഴിയില്ലെന്നും മുന്നണി വിടുന്ന കാര്യം ചർച്ച ചെയ്യേണ്ട സാഹചര്യം നിലവിലില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. ദുബൈയിൽ തൃശൂർ ജില്ല കെ.എം.സി.സി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുറത്ത് പല ചർച്ചകളും നടക്കുന്നുണ്ട്. അതിൽ യാഥാർഥ്യമില്ല. യു.ഡി.എഫിന്‍റെ മതേതര നിലപാടിനൊപ്പമായിരിക്കും ലീഗ് എന്നും. ഇന്ത്യയെ രക്ഷിക്കാൻ ലീഗിനെ കഴിയൂ. മുസ്ലിം ലീഗ് അണികളെ സി.പി.എമ്മുകാർ വെട്ടിനുറുക്കിയത് മറക്കാൻ കഴിയില്ല. കുഞ്ഞാലിക്കുട്ടിയെയും സാദിഖലി തങ്ങളെയും രണ്ടായി നിർത്തി ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം വിഫലമാകും. ലീഗിന്‍റെ തീരുമാനങ്ങൾ ഒറ്റക്കെട്ടായാണ് നടപ്പാക്കുന്നത്. ലീഗിന് വ്യക്തമായ നിലപാടുണ്ട്. സാദിഖലി തങ്ങൾ എടുക്കുന്ന തീരുമാനത്തിനൊപ്പം അടിയുറച്ച് നിൽക്കും. രാഷ്ട്രീയ താൽപര്യങ്ങൾക്കായി മതങ്ങളെ അകറ്റുന്ന സി.പി.എം നിലപാട് നല്ലതല്ല. അത് ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും.

മുസ്ലീം സമുദായത്തിനകത്ത് ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചതിന് പുറമെ മുസ്ലിങ്ങളെയും കൃസ്ത്യാനികളെയും തമ്മിലടിപ്പിക്കാൻ സി.പി.എം ശ്രമിച്ചു. വിഴിഞ്ഞത്ത് ബി.ജെ.പിക്കൊപ്പമാണ് സി.പി.എം സമരം ചെയ്തത്. എന്തിന് വേണ്ടിയായിരുന്നു ഇത്. കൂടുതൽ പെൺകുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ലീഗും കെ.എം.സി.സിയും അണികളും ശ്രമിക്കണം. ഖത്തർ ലോകകപ്പ് നിരവധി മാതൃകകൾ തീർക്കുന്നുണ്ട്. വംശീയതക്കും വർണ വിവേചനത്തിനും എതിരെ മാതൃകകൾ തീർക്കാൻ ലോകകപ്പിന് കഴിഞ്ഞിട്ടുണ്ട്. വ്യക്തമായ രാഷ്ട്രീയ വിളിച്ച് പറയുന്ന ലോകകപ്പ് കൂടിയാണിതെന്നും ഷാജി പറഞ്ഞു.

Tags:    
News Summary - atrocities of CPM will not be forgotten; League will remain with UDF - K.M. Shaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.