ദുബൈ: യു.എ.ഇ ആതിഥ്യമരുളിയ ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ (കോപ് 28) പങ്കെടുത്ത ഓരോ വ്യക്തിക്കുംവേണ്ടി 10 കണ്ടൽച്ചെടികൾ വീതം അബൂദബിയിൽ നട്ട് പരിസ്ഥിതി വകുപ്പ്. ഉച്ചകോടിയിൽ എത്തിച്ചേർന്ന 85,000 പേർക്കുവേണ്ടി 8.5 ലക്ഷം കണ്ടൽച്ചെടികളാണ് ഇത്തരത്തിൽ നട്ടത്.
‘ഗർഥ് അൽ ഇമാറാത്ത്’ എന്ന സംരംഭത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. കാലാവസ്ഥ സംബന്ധിച്ച സംവാദങ്ങൾക്ക് വേദിയായ സമ്മേളനത്തിന്റെ പരിസ്ഥിതി സൗഹൃദ സന്ദേശത്തിന് കരുത്തുപകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ദുബൈ എക്സ്പോ സിറ്റിയിൽ നവംബർ 30 മുതൽ ഡിസംബർ 12വരെയാണ് കോപ് 28 ഉച്ചകോടി നടന്നത്.
ഡ്രോൺ സാങ്കേതികവിദ്യ അടക്കം ഉപയോഗപ്പെടുത്തിയാണ് അബൂദബിയിലെ തീരപ്രദേശങ്ങളായ മറാവ മറൈൻ ബയോസ്ഫിയർ റിസർവ്, അൽ മിർഫ സിറ്റി, ജുബൈൽ ഐലൻഡ് എന്നിവിടങ്ങളിലാണ് ചെടികൾ വെച്ചുപിടിപ്പിച്ചത്. ശൈത്യകാലത്തിന്റെ അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തിയാണ് ചെടികൾ നട്ടുപിടിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. ഈ സമയം കണ്ടൽച്ചെടികൾ വളർത്താൻ യോജിച്ച സമയമാണ്. 5,000 കണ്ടൽക്കാടുകൾക്ക് ഒരു ടൺ എന്ന നിരക്കിൽ കണ്ടലുകൾ കാർബൺ ആഗിരണം ചെയ്യും. ഇതനുസരിച്ച് പ്രതിവർഷം 170 ടൺ കാർബൺ അന്തരീക്ഷത്തിൽനിന്ന് ആഗിരണം ചെയ്യാൻ ഈ സംരംഭം സഹായിക്കും. നാഷനൽ നെറ്റ് സീറോ 2050 പദ്ധതിയുടെ ഭാഗമായി 10 കോടി കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുന്നതിന് നേരത്തേ തീരുമാനിച്ചിരുന്നു.
2021ൽ ഗ്ലാസ്ഗോയിൽ നടന്ന കോപ് 26 ഉച്ചകോടിയിലാണ് 10 കോടി കണ്ടൽച്ചെടികൾ നടുന്നത് പ്രഖ്യാപിച്ചത്. കണ്ടൽ വനസംരക്ഷണത്തിനും അതുവഴി കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കുന്നതിനും സഹായിക്കുന്നതാണ്. യു.എ.ഇയിൽ നിരവധി പ്രദേശങ്ങളിൽ കണ്ടൽ വനങ്ങൾ നിലവിൽതന്നെ സംരക്ഷിച്ച് വളർത്തുന്നുണ്ട്.
ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇക്കോ ടൂറിസം ശക്തിപ്പെടുത്തുന്നതിനും കണ്ടൽ വനങ്ങൾ സഹായിക്കുന്നുണ്ട്. അബൂദബി എമിറേറ്റിൽ ഏകദേശം 176 ചതുരശ്ര കി.മീറ്റർ നീളത്തിൽ കണ്ടൽക്കാടുകളുണ്ട്. 17,600 ഹെക്ടറിന് തുല്യമാണിത്. ഈ കണ്ടൽക്കാടുകൾ ഇപ്പോൾ 30 ലക്ഷം ടണ്ണിലധികം കാർബൺ സംഭരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.