ദുബൈ: സൂഖുകൾ ഉൾപ്പെടെ വ്യാപാരകേന്ദ്രങ്ങളും വാണിജ്യ സ്ഥാപനങ്ങളും കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ദുബൈ മുനിസിപ്പാലിറ്റി പരിശോധന ശക്തമാക്കി. മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയ 18 ഔട്ട്ലെറ്റുകൾ അടച്ചുപൂട്ടാൻ അധികൃതർ നിർദേശിച്ചു. അഞ്ചു ഭക്ഷ്യശാലകൾ ഉൾപ്പെടെ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. അൽദഗായിലെയും റാഷിദിയയിലെയും ഭക്ഷണശാലകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ഹോർഅൽ അൻസിലെ മൂന്നു സലൂണുകൾ, ദെയ്ദ് ഏരിയയിലെയും അൽബർഷയിലെയും 10 ലോൺട്രി സ്ഥാപനങ്ങൾ എന്നിവയുടെയും പ്രവർത്തനം നിർത്തിച്ചു. ജിംനേഷ്യങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ജാഗ്രത പുലർത്താത്ത 45 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയിലും 15 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. കോവിഡ് പ്രോട്ടോകോൾ പിന്തുടരുന്നതിൽ വീഴ്ചവരുത്തിയ സ്ഥാപനങ്ങളിൽനിന്ന് പിഴയീടാക്കിയിരുന്നു. മാസ്ക് ധരിക്കുന്നതിലും സാമൂഹിക അകലം പാലിക്കുന്നതിലും വീഴ്ചവരുത്തിയ സ്ഥാപനങ്ങൾക്കാണ് പിഴയിട്ടത്. അതേസമയം, 2271 സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ വീഴ്ചകളില്ലാതെ പാലിച്ചതായി അധികൃതർ വിലയിരുത്തി. പരിശോധനകൾ കർശനമായി തുടരാനാണ് തീരുമാനം. പൊതുജനങ്ങൾ കോവിഡ് സുരക്ഷ മാർഗനിർദേശങ്ങളിൽ വീഴ്ചവരുത്തുന്നത് ശ്രദ്ധയിൽപെടുത്താനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.