അബൂദബി: ചൈനയുടെ കോവിഡ് വാക്സിെൻറ മൂന്നാംഘട്ട പരീക്ഷണത്തിനു പിന്നാലെ റഷ്യൻ നിർമിത സ്പുട്‌നിക് കൊറോണ വൈറസ് വാക്‌സിൻ പരീക്ഷണങ്ങൾ യു.എ.ഇയിൽ ഉടൻ ആരംഭിക്കും. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ട്, റഷ്യൻ സോവറൈൻ വെൽത്ത് ഫണ്ട്, യു.എ.ഇയിലെ ഔരുഗൾഫ് ഹെൽത്ത് ഇൻവെസ്റ്റ്മെൻറ് എന്നിവയുടെ സഹകരണത്തോടെയാണ് റഷ്യൻ ഫെഡറേഷൻ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഗമലെയ നാഷനൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ച വാക്‌സിൻ പരീക്ഷിക്കുക.
സ്പുട്നിക് വി എന്ന വാക്‌സിൻ ആദ്യം റഷ്യൻ അധികൃതർ ആഭ്യന്തര ഉപയോഗത്തിനായി അംഗീകാരം നൽകിയത് ആഗസ്റ്റിലാണ്. നിലവിൽ മോസ്‌കോയിലെ 40,000 സന്നദ്ധപ്രവർത്തകരിൽ ഈ വാക്‌സിൻ പരീക്ഷിച്ചുവരുകയാണ്. യു.എ.ഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയത്തിെൻറ മേൽനോട്ടത്തിൽ അബൂദബി ആരോഗ്യ വകുപ്പ് യു.എ.ഇയിൽ ഈ വാക്സിെൻറ പരീക്ഷണങ്ങൾ നടത്തും.
അബൂദബി ഹെൽത്ത് സർവിസസ് കമ്പനിയായ സെഹയുടെ നേതൃത്വത്തിലാണ് വാക്‌സിൻ പരീക്ഷിക്കുക. ഈ വാക്‌സിൻ പരീക്ഷിക്കുന്ന യു.എ.ഇയിലെ സന്നദ്ധ പ്രവർത്തകരുടെ 90 ദിവസത്തെ മേൽനോട്ടം ആരോഗ്യ വകുപ്പ് നിർവഹിക്കും.
യു.എ.ഇയിലെ പരീക്ഷണം മൂന്നാംഘട്ട ട്രയലിെൻറ ഭാഗമാണ്. ആദ്യ രണ്ട് ഘട്ടങ്ങളിൽനിന്നുള്ള ഫലങ്ങൾ പ്രമുഖ മെഡിക്കൽ ജേണലായ ദ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ചു. വാക്‌സിൻ കുത്തിവെച്ച സന്നദ്ധപ്രവർത്തകരിൽ 100 ശതമാനം സെല്ലുലാർ രോഗപ്രതിരോധ പ്രതികരണം നേടിയിരുന്നു. ഗുരുതരമായ പ്രതികൂലാവസ്ഥകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.
യു.എ.ഇയിലെ മൂന്നാംഘട്ട പരിശോധന ഫലങ്ങൾ റഷ്യയിലെയും മറ്റ് രാജ്യങ്ങളിലെയും പരിശോധന ഫലങ്ങളുമായി സംയോജിപ്പിക്കുമെന്ന് റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെൻറ് ഫണ്ട് മേധാവി കിറിൽ ദിമിത്രീവ് വാർത്താക്കുറിപ്പിൽ പറഞ്ഞു.നവംബർ അവസാനത്തിനു മുമ്പ് ഇടക്കാല ഫലങ്ങൾ പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.