ദുബൈ: ലോകത്ത് ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ഇടമെന്ന പദവി വീണ്ടും സ്വന്തമാക്കി ദുബൈ മാൾ. 2024ന്റെ ആദ്യ പകുതിയിൽ മാത്രം 5.7 കോടി സന്ദർശകരെത്തിയതോടെയാണ് ദുബൈ നഗരത്തിലെ ഏറ്റവും ജനപ്രിയ ഷോപ്പിങ് കേന്ദ്രമായ മാളിന് നേട്ടം സ്വന്തമാക്കാനായത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 5.2 കോടി സന്ദർശകരായിരുന്നു ഇവിടെയെത്തിയിരുന്നത്. 2023ൽ 10.5 കോടി സന്ദർശകർ എത്തിയതോടെയാണ് മാൾ ഭൂമിയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന സ്ഥലമായി മാറിയത്. മുൻ വർഷത്തെക്കാൾ 19 ശതമാനം വർധനയാണ് കഴിഞ്ഞവർഷം രേഖപ്പെടുത്തിയിരുന്നത്.
2024ലെ ആദ്യ ആറ് മാസങ്ങളിൽ, ദുബൈ മാൾ റീട്ടെയിൽ വിൽപനയിൽ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 8 മുതൽ 15 ശതമാനംവരെ വളർച്ച രേഖപ്പെടുത്തിയിട്ടുമുണ്ട്. ദുബൈ മാൾ വീണ്ടും വികസിപ്പിക്കുന്ന പദ്ധതി ആഴ്ചകൾക്ക് മുമ്പ് അധികൃതർ പ്രഖ്യാപിച്ചിരുന്നു. 150 കോടി ദിർഹമിന്റെ പദ്ധതിയിലൂടെ 240 പുതിയ ഷോപ്പുകൾകൂടി മാളിൽ കൂട്ടിച്ചേർക്കപ്പെടും. ലോകത്തിന്റെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ദുബൈ മാൾ വികസന പദ്ധതിയാണ് നിർമാതാക്കളായ ഇമാർ പ്രോപർട്ടീസ് പ്രഖ്യാപിച്ചത്. ആഡംബര സ്റ്റോറുകളും കഫേകളും റസ്റ്റാറന്റും പുതിയ നിർമാണത്തിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.