ദുബൈ: അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി സന്ദർശനം നടത്തി. ജി.ഡി.ആർ.എഫ്.എ ദുബൈ ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അദ്ദേഹത്തെ സ്വീകരിച്ചു.
പൊതുമാപ്പ് കാമ്പയിൻ ഗുണഭോക്താക്കൾക്ക് നൽകുന്ന വിവിധ സേവനങ്ങളും സൗകര്യങ്ങളും കമാൻഡർ ഇൻ ചീഫ് വിലയിരുത്തി. പൊതുജനങ്ങളുടെ സുരക്ഷയും സുസ്ഥിരതയും ഉറപ്പാക്കാനുള്ള ശ്രമങ്ങളെ പിന്തുണക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ സന്ദർശനം.
താമസ കുടിയേറ്റ നിയമം ലംഘിക്കുന്നവരുടെ നില ശരിയാക്കാനുള്ള മികച്ച കമ്യൂണിറ്റി കാമ്പയിൻ നടപടികളെ അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ ദിവസങ്ങളിലും നിരവധി പേരാണ് പൊതുമാപ്പ് കേന്ദ്രത്തിലേക്ക് എത്തിയത്.
ശനി മുതൽ വ്യാഴം വരെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയും വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ 12 വരെയും വൈകീട്ട് നാല് മുതൽ എട്ടുവരെയുമാണ് സെന്ററിന്റെ പ്രവർത്തന സമയം. അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്കായി യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസം ഒന്ന് മുതലാണ് ആരംഭിച്ചത്.
ഒക്ടോബർ അവസാനം വരെയാണ് പൊതുമാപ്പ് കാലാവധി. അവസാന നിമിഷം വരെ കാത്തിരിക്കാതെ, ഏറ്റവും വേഗത്തിൽതന്നെ വിസ നിയമ ലംഘകർ അവരുടെ താമസ കുടിയേറ്റം നിയമവിധേയമാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.