അബൂദബി: എമിറേറ്റിലെ സ്വദേശികൾക്ക് വിവാഹത്തിനുമുമ്പ് ജനിതക പരിശോധന നിർബന്ധമാക്കുന്നു. ഒക്ടോബര്‍ ഒന്ന് മുതൽ നിബന്ധന പ്രാബല്യത്തില്‍ വരുമെന്ന് അബൂദബി ആരോഗ്യവകുപ്പ് അറിയിച്ചു. വിവാഹത്തിനുമുമ്പ് ദമ്പതികൾ നിർബന്ധമായും വിധേയമാകേണ്ട പരിശോധനകളിൽ അബൂദബി ജനിതക പരിശോധന കൂടി ഉൾപ്പെടുത്തുകയാണ്.
ജനിതകരോഗങ്ങൾ മറ്റൊരു തലമുറയിലേക്ക് വ്യാപിക്കുന്നത് തടയാനും രോഗസാധ്യതയുണ്ടെങ്കിൽ മുന്നൊരുക്കം നടത്താനും ലക്ഷ്യമിട്ടാണ് ഒക്ടോബർ ഒന്ന് മുതൽ വിവാഹത്തിന് ഒരുങ്ങുന്ന വരനും വധുവിനും ജനിതക പരിശോധന നടത്തുന്നത്. പരിശോധനക്ക് അബൂദബി, അൽദഫ്റ, അൽഐൻ എന്നിവിടങ്ങിലെ 22 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കിയിട്ടുണ്ട്.
840 ജനിതക വൈകല്യങ്ങളെ ഇത്തരം പരിശോധനയിലൂടെ മുൻകൂട്ടി അറിയാൻ സാധിക്കും. പ്രശ്ന സാധ്യതയുള്ള ദമ്പതികൾക്ക് ആരോഗ്യവകുപ്പ് ജനറ്റിക് കൗൺസലിങ് നടത്തും. പദ്ധതി നടപ്പാക്കുന്നതിനുമുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ 800 ദമ്പതികൾക്ക് ഇത്തരം പരിശോധന നടത്തിയിരുന്നു.
ഇതിൽ 14 ശതമാനം പേർക്ക് ജനിതകപരമായ ഇടപെടലുകൾ ആവശ്യമായി വന്നുവെന്നും ആരോഗ്യവകുപ്പ് പറഞ്ഞു. സാമ്പ്ള്‍ ശേഖരിച്ച് 14 ദിവസത്തിനുള്ളില്‍ ഫലം ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ജനിതക തകരാര്‍ മൂലം ജനിക്കുന്ന ഭൂരിഭാഗം കുട്ടികള്‍ക്കും കാഴ്ചയില്ലായ്മ, കേള്‍വിശക്തിയില്ലായ്മ രക്തം കട്ടപിടിക്കുന്ന അസുഖം, ശാരീരിക, ബുദ്ധിവികാസമില്ലാതിരിക്കുക, അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാവുക, ഹോര്‍മോണുകള്‍ അസന്തുലിതാവസ്ഥയിലാവുക തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇത് തടയുന്നതിന് ജനിത പരിശോധനയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.