ദുബൈ: ദേശീയ ട്രക്ക്, ഷിപ്മെന്റ് ട്രാക്കിങ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ച വരുത്തുന്ന ട്രക്ക് ഉടമകൾക്ക് കനത്ത പിഴ ചുമത്തുമെന്ന് അതോറിറ്റി ഫോർ സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി മുന്നറിയിപ്പ് നൽകി. വീഴ്ച വരുത്തുന്ന ട്രക്ക് ഉടമകൾക്ക് ആദ്യ മാസം 1000 ദിർഹമും തുടർന്നുവരുന്ന ഓരോ മാസത്തിനും 100 ദിർഹം വീതം അധികവും ഈടാക്കും.
ഇങ്ങനെ പരമാവധി 5000 ദിർഹമാണ് പിഴ ചുമത്തുക. ഉപഭോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുക, വിതരണ ശൃംഖല ശക്തിപ്പെടുത്തുക, രാജ്യത്തുടനീളം ട്രക്കുകളുടെ നീക്കം നിരീക്ഷിക്കുക തുടങ്ങിയവ ലക്ഷ്യമിട്ട് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് ഡിപ്പാർട്മെന്റിന്റെ നിയന്ത്രണത്തിലാണ് ദേശീയ ട്രക്ക് ആൻഡ് ഷിപ്മെന്റ് ട്രാക്കിങ് സിസ്റ്റം പ്രവർത്തിക്കുന്നത്. ട്രക്കുകളുടെ നീക്കം നിരീക്ഷിക്കുന്നതിനായി തുറമുഖങ്ങളിൽ ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി ആദ്യ തുറമുഖത്ത് നിന്ന് ചരക്കുകളുമായി പുറപ്പെടുന്നത് മുതൽ അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് പ്രവേശിക്കുന്നത് വരെ ട്രക്കുകളുടെ നീക്കം കൃത്യമായി നിരീക്ഷിക്കാനാവുമെന്ന് അധികൃതർ അറിയിച്ചു.
അതോടൊപ്പം കാലഹരണപ്പെട്ട രജിസ്ട്രേഷൻ 60 ദിവസത്തിനുള്ളിൽ പുതുക്കുന്നതിൽ വീഴ്ച വരുത്തുകയോ മാറ്റങ്ങൾ വരുത്തി 30 ദിവസത്തിനുള്ളിൽ ഡേറ്റ അപ്ഡേറ്റ് ചെയ്യാതിരിക്കുകയോ ചെയ്യുന്ന കമ്പനികൾക്ക് പ്രതിമാസം 500 ദിർഹം വെച്ച് പരമാവധി 2500 ദിർഹം വരെ പിഴ ചുമത്തും. രജിസ്ട്രേഷൻ നടപടികളിൽ തെറ്റായ വിവരങ്ങൾ നൽകിയാൽ 5000 മുതൽ 10000 ദിർഹം വരെയാണ് പിഴയെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.