കോഡിങ് സ്കൂളിൽനിന്ന് പുറത്തിറങ്ങിയ ആദ്യ ബാച്ച് വിദ്യാർഥികൾ അധികൃതർക്കൊപ്പം
അബൂദബി: പുതുതലമുറയിലെ ഡിജിറ്റൽ കോഡർമാരെ കണ്ടെത്താൻ അബൂദബി നടപ്പാക്കിയ പദ്ധതിയിലെ ആദ്യ ബാച്ച് പുറത്തിറങ്ങി. യു.എ.ഇയിലെ വിവിധ സ്ഥാപനങ്ങളിൽ നിർണായക സ്ഥാനങ്ങൾ ഉറപ്പാക്കിയാണ് ഇവർ പുറത്തിറങ്ങുന്നതെന്ന് അധികൃതർ പറഞ്ഞു.
42 അബൂദബി കാമ്പസിലാണ് പരിശീലനം പൂർത്തിയാക്കിയ പുതിയ ഡിജിറ്റൽ കോഡർമാരുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്. അബൂദബി വിദ്യാഭ്യാസ അതോറിറ്റിയായ അഡെക് ചെയർപേഴ്സനും ഏർലി എജുക്കേഷൻ സഹമന്ത്രിയുമായ സാറ അവാദ് ഈസ മുസല്ലം, അഡെക് അണ്ടർ സെക്രട്ടറി മുബാറക് ഹമദ് അൽ മുഹൈരി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ബിരുദദാന ചടങ്ങ്. രണ്ടുവർഷത്തോളം നീണ്ട പരിശീലനമാണ് കോഡർമാർക്ക് നൽകിയത്.
ഒപ്പം ആറുമാസത്തെ ഇന്റേൺഷിപ്പും നൽകിയിരുന്നു. അടുത്തഘട്ടത്തിൽ മൂന്ന് വർഷം നീളുന്ന മാസ്റ്ററി കോഴ്സുകളും ഇവർക്ക് തിരഞ്ഞെടുക്കാം. ഊർജ മന്ത്രാലയം, അബൂദബി പൊലീസ്, മുബാദല തുടങ്ങിയ സർക്കാർ മേഖലകളിലും വിവിധ സ്വകാര്യ സ്ഥാപനങ്ങളിലും കോഴ്സ് പൂർത്തിയാക്കിയ കോഡർമാർക്ക് തൊഴിലുറപ്പാക്കിയിട്ടുണ്ടെന്നും 42 അബൂദബി അധികൃതർ പറഞ്ഞു.
2020ലാണ് അഡെകിന്റെ നേതൃത്വത്തിൽ ഇത്തരമൊരു പരിശീലനത്തിന് തുടക്കംകുറിച്ചത്. ഊർജ മന്ത്രാലയം, അബൂദബി പൊലീസ്, മുബാദല, അബൂദബി ഗെയിമിങ്, തേൽസ് ഗ്രൂപ്, അൻക്സിൻസെക് (എബി) ടെക്നോളജി, ബീകൺ റെഡ്, ഇലക്ട്ര അബൂദബി, നാഷനൽ കൺസൽട്ടിങ് ഓഫിസ് ഫോർ എൻജിനീയറിങ്, കീഫ് കൺസൽട്ടൻസി ആൻഡ് ടെക്നോളജി, ഹബ് 71, മിസ തുടങ്ങിയ സ്ഥാപനങ്ങളിലാണ് ആദ്യ ബാച്ചിലെ അംഗങ്ങൾ ജോലിയിൽ പ്രവേശിക്കുന്നത്. 12 മുതൽ 22 മാസം വരെ നീണ്ട പഠന പദ്ധതിയിലൂടെയാണ് വിദ്യാർഥികൾ കോഡിങ്ങിന്റെ പ്രാഥമിക തത്ത്വങ്ങൾ പഠിക്കുക. ഇതിനുശേഷം ആറു മാസം നീണ്ടുനിൽക്കുന്ന ഇന്റേൺഷിപ് നൽകും.
പിന്നീട് ഇവർക്ക് രണ്ടു മുതൽ മൂന്നു വരെ വർഷം നീണ്ടുനിൽക്കുന്ന പഠനത്തിനും അവസരമുണ്ടാവും. ഹൈസ്കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള 18 വയസ്സിനു മുകളിലുള്ള ആര്‍ക്കും കോഡിങ് സ്കൂളില്‍ ചേരാന്‍ അപേക്ഷിക്കാവുന്നതാണ്.24 മണിക്കൂറാണ് 42 അബൂദബിയുടെ പ്രവര്‍ത്തനസമയം. ക്ലാസ് റൂമുകളോ അധ്യാപകരോ ഇല്ലാതെ വിദ്യാര്‍ഥികള്‍ക്ക് സ്വയം കോഡിങ് പഠിക്കാനുള്ള അവസരവും അതിനുള്ള പ്രോഗ്രാമുകളുമാണ് 42 അബൂദബി പ്രദാനം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.