ഒളിമ്പിക്സ് വേദിയിലെ യു.എ.ഇ ഹൗസിന്റെ കവാടം
ദുബൈ: പാരിസിലെ ഒളിമ്പിക്സ് വേദിയിൽ യു.എ.ഇയുടെ സാംസ്കാരിക സവിശേഷതകൾ പങ്കുവെച്ചുകൊണ്ട് ‘യു.എ.ഇ ഹൗസ്’ തുറന്നു. നാഷനൽ ഒളിമ്പിക്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് രാജ്യത്തിന്റെ പൈതൃകവും ആതിഥേയത്വവും പരിചയപ്പെടുത്തുന്ന പവലിയൻ രൂപപ്പെടുത്തിയത്. അതോടൊപ്പം രാജ്യത്തെ പ്രധാന അത്ലറ്റുകളെയും പരിചയപ്പെടുത്തുന്നുണ്ട്. ശനിയാഴ്ച തുറന്ന പ്രദർശനം ആഗസ്റ്റ് 11വരെ നീണ്ടുനിൽക്കും.
രാജ്യത്തെ മരുഭൂമി, കടൽ, പർവതങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ പരമ്പരാഗത ഇമാറാത്തി ഭവനം അനുഭവിക്കാൻ സന്ദർശകർക്ക് അവസരം നൽകുന്നതാണ് ‘യു.എ.ഇ ഹൗസ്’. സമ്പന്നമായ പൈതൃകവും സാംസ്കാരിക അവബോധവും നൂതനമായ മനോഭാവവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചുകൊണ്ട് ഐക്യത്തിനും സംവാദത്തിനുമുള്ള പ്രതിബദ്ധതയെ അടയാളപ്പെടുത്തുകയാണ് പവലിയനെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി നൂറ അൽ കഅബി പറഞ്ഞു. സംരംഭം ഒളിമ്പിക്സിനോടുള്ള യു.എ.ഇയുടെ പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്നതാണെന്നും സ്പോർട്സിലൂടെ അന്താരാഷ്ട്ര സൗഹൃദങ്ങളും ധാരണകളും വളർത്തിയെടുക്കാനും ലക്ഷ്യമിടുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.
പവലിയനിൽ എത്തുന്ന സന്ദർശകരെ അറബ് കോഫിയും ഈത്തപ്പഴവും നൽകിയാണ് സ്വീകരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള വീടിന്റെ ചുമരുകൾപോലെ വർണാഭമായ രീതിയിലാണ് പവലിയന്റെ പുറംഭാഗം അലങ്കരിച്ചിട്ടുള്ളത്. 1970കളിൽ യു.എ.ഇയിൽ സജീവമായ രീതിയിലുള്ള ‘ശആബി ഹൗസ്’ രൂപത്തിലാണിത് നിർമിച്ചിരിക്കുന്നത്. പവലിയനിലെ മജ്ലിസിൽ ഫ്രഞ്ച്, ഇംഗ്ലീഷ്, അറബി ഭാഷകളിൽ സന്ദർശകർക്ക് വിശദീകരിച്ചുനൽകാൻ വളണ്ടിയർമാരുണ്ട്.14 കായിക താരങ്ങളും ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റിവ് ഒഫിഷ്യൽസും ഉൾപ്പെടെ 20 പേരടങ്ങുന്ന സംഘമാണ് യു.എ.ഇയിൽനിന്ന് പാരിസിലെത്തിയിരിക്കുന്നത്. കുതിരയോട്ടം, ജൂഡോ, നീന്തൽ, സൈക്കിളിങ്, അത്ലറ്റിക്സ് എന്നീ ഇനങ്ങളിലാണ് ടീം മാറ്റുരക്കുന്നത്. മത്സരങ്ങൾക്ക് ഒരുങ്ങുന്നതിനായി യു.എ.ഇ ടീം പാരീസിൽ നേരത്തേ പരിശീലനം പൂർത്തിയാക്കിയിരുന്നു. ഇത്തവണ വെള്ളയും ചുവപ്പും ചേർന്ന ജഴ്സിയണിഞ്ഞാണ് ടീം ഇറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.