ദുബൈ: യുദ്ധത്തെ തുടർന്ന് ദുരിതത്തിലായ ഗസ്സയിലെ ജനങ്ങൾക്ക് സഹായവുമായി യു.എ.ഇയിൽ നിന്ന് പുറപ്പെട്ട നാലാമത് കപ്പൽ ഈജിപ്തിലെ അൽ ആരിഷ് തുറമുഖത്തെത്തി. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ച ഓപറേഷൻ ഗാലന്റ് നൈറ്റ്-3യുടെ ഭാഗമായാണ് 5340 ടൺ ജീവകാരുണ്യ സാമഗ്രികളുമായി കപ്പൽ പുറപ്പെട്ടിരുന്നത്. ഈ മാസം എട്ടിന് ഫുജൈറ തുറമുഖത്തുനിന്ന് പുറപ്പെട്ട കപ്പലിൽ 4750 ടൺ ഭക്ഷണവും 590 ടൺ താമസ സാമഗ്രികളുമാണുള്ളത്. കപ്പലിലെ സഹായ വസ്തുക്കൾ റഫ അതിർത്തി വഴി ഗസ്സയിലെത്തിക്കും.
എമിറേറ്റ്സ് റെഡ് ക്രസൻറ്, സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ചാരിറ്റബ്ൾ ആൻഡ് ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ, ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഫൗണ്ടേഷൻ എന്നിവയാണ് കപ്പലിലെ ചരക്ക് നൽകിയിരിക്കുന്നത്. 313 ട്രക്കുകളിലായാണ് കപ്പലിലേക്ക് ചരക്ക് ഇറക്കിയിരുന്നത്. കാപ്റ്റൻ അടക്കം 34ക്രൂ അംഗങ്ങളാണ് കപ്പലിലുണ്ടായിരുന്നത്.
യുദ്ധത്തിന്റെ തുടക്കകാലം മുതൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫലസ്തീൻ ജനതക്ക് വേണ്ടി യു.എ.ഇ ചെയ്തുവരുന്നുണ്ട്. അതോടൊപ്പം രണ്ട് ഫീൽഡ് ഹോസ്പിറ്റലുകൾ സ്ഥാപിച്ചിട്ടുമുണ്ട്. ഇവയിലൊന്ന് ഗസ്സക്കുള്ളിലും മറ്റൊന്ന് അൽ ആരിഷിൽ ഒരു ഫ്ലോട്ടിങ് ആശുപത്രിയിലുമാണ് പ്രവർത്തിക്കുന്നത്. അഞ്ച് ഓട്ടോമാറ്റിക് ബേക്കറികളും സ്ഥാപിച്ചിട്ടുണ്ട്. ഗസ്സയിൽ നിലവിലുള്ള എട്ട് ബേക്കറികൾക്ക് മാവ് എത്തിച്ചുനൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ, പ്രതിദിനം 1.2 ദശലക്ഷം ഗാലൻ വെള്ളം ഉൽപാദിപ്പിക്കുന്ന ആറ് ഡീസലൈനേഷൻ പ്ലാൻറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി 600,000ത്തിലധികം ഗസ്സ നിവാസികൾക്ക് പ്രയോജനം ലഭിക്കുന്നുണ്ട്.
ഗസ്സയിൽ നിന്ന് പരിക്കേറ്റവരും കാൻസർ ബാധിതരുമായ ചികിത്സ ആവശ്യമുള്ളവരെ യു.എ.ഇയിലെത്തിച്ച് ചികിത്സ ലഭ്യമാക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.