ദിവസവും പത്തിൽ കൂടുതൽ മൃതദേഹങ്ങൾ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് അയക്കുന്നുണ്ട്. ഇതിൽ ഭൂരിപക്ഷവും നിർധനരായ പ്രവാസികളുടേതായിരിക്കും. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഗൾഫിലെത്തിയവർ ചലനമറ്റ ശരീരമായി മടങ്ങുമ്പോഴും സ്വന്തം മൃതശരീരം നാട്ടിലെത്തിക്കാൻ കടക്കാരനാകേണ്ടിവരുന്നു. ഈ അവസ്ഥക്ക് പരിഹാരമുണ്ടാകണമെന്ന ആവശ്യമുന്നയിക്കുകയാണ് പ്രവാസികൾ.
ഗൾഫിൽ മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്ക് ഉയർന്നതായ ‘ഗൾഫ് മാധ്യമം’ വാർത്തയെ കുറിച്ച് യു.എ.ഇയിൽനിന്ന് കേരളത്തിലേക്ക് മൃതദേഹം അയക്കുന്ന സാമൂഹിക പ്രവർത്തകർ പ്രതികരിക്കുന്നു.
മരിക്കുന്നവരുടെ ആശ്രിതർക്ക് പെൻഷൻ ഏർപ്പെടുത്തണം
അഷ്റഫ് താമരശ്ശേരി (സാമൂഹിക പ്രവർത്തകൻ, ദുബൈ)
പ്രവാസ ലോകത്ത് മരണമടയുന്നതിൽ വലിയൊരു ശതമാനം ചെറുപ്പക്കാരാണ്. ഇവരുടെ മരണത്തോടെ ചെറിയ കുട്ടികളടക്കമുള്ള കുടുംബം അനാഥമാവുകയാണ്. ഇത്തരം കുടുംബങ്ങളെ സർക്കാർ സംരക്ഷിക്കണം. പ്രവാസികളുടെ മരണത്തോടെ അനാഥമാകുന്നവരെ ആരും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണ് നിലവിൽ. കോവിഡ് കാലത്ത് മരണപ്പെട്ട പ്രവാസികളെ ഒരു സർക്കാറും സഹായിച്ചിട്ടില്ല. കോവിഡ് ബാധിച്ച് നാട്ടിൽ മരണപ്പെട്ടവർക്ക് സർക്കാർ സഹായം പ്രഖ്യാപിച്ചപ്പോൾ പ്രവാസികളെ അവഗണിക്കുകയാണ് ചെയ്തത്.
രാജ്യത്തിന് വിദേശനാണ്യം നേടിത്തരുന്ന പ്രവാസികളോട് കടുത്ത അവഗണനയാണ് എല്ലാ കാലത്തും സർക്കാറുകൾ സ്വീകരിച്ചിട്ടുള്ളത്. പ്രവാസികളിൽ അധികപേരും മരിക്കുന്നത് ഹൃദയാഘാതം മൂലമാണ്. പ്രവാസലോകത്തെ അസോസിയേഷനുകൾ മുൻകൈയെടുത്ത് പാവപ്പെട്ട പ്രവാസികൾക്ക് സൗജന്യ വൈദ്യപരിശോധന സൗകര്യം ഒരുക്കുകയാണെങ്കിൽ ധാരാളം ജീവൻ രക്ഷിക്കാൻ കഴിയും.
പ്രവാസലോകത്ത് ആത്മഹത്യകൾ കൂടിവരുകയാണ്. ഒറ്റപ്പെടലിന്റെ ലോകത്ത് പരസ്പരം പങ്കുവെക്കാൻ ആരുമില്ലാതെ പോകുന്നിടത്താണ് ആളുകൾ ആത്മഹത്യകളിലേക്ക് എത്തിപ്പെടുന്നത്. ഒറ്റപ്പെടുന്ന പ്രവാസികൾക്ക് കൗൺസലിങ് അടക്കമുള്ള സൗകര്യങ്ങൾ വളരെ അത്യാവശ്യമായി വന്നിരിക്കുകയാണ്. ഇതിന് ആര് മുൻകൈയെടുക്കും എന്നതുപോലും പ്രവാസികളെ അലട്ടുന്ന വിഷയമാണ്.
ചെലവ് കുറക്കാൻ കോൺസുലേറ്റും സംഘടനകളും ഇടപെടണം
നസീർ വാടാനപ്പള്ളി (സാമൂഹിക പ്രവർത്തകൻ, ദുബൈ)
നാട്ടിലേക്ക് മൃതദേഹം അയക്കുന്നതിന് ഏറ്റവും കൂടുതൽ ചെലവ് വരുന്നത് കഫിൻ ബോക്സിനും എംബാമിങ്ങിനുമാണ്. ദുബൈയിലും ഷാർജയിലും കഫിൻ ബോക്സിന് 1840 ദിർഹം, എംബാമിങ്ങിന് 1072 ദിർഹം, ആംബുലൻസ് നിരക്ക് 220 ദിർഹം എന്നിങ്ങനെയാണ് നിരക്ക്. എന്നാൽ അബൂദബി, അൽഐൻ എന്നിവിടങ്ങളിൽ ഇതിനെല്ലാംകൂടി ചെലവാകുന്നത് 1100 ദിർഹം മാത്രമാണ്. അബൂദബി ഒഴികെയുള്ള എമിറേറ്റുകളിൽ ചെലവ് വർധിക്കാനുള്ള മുഖ്യകാരണം ഇതാണ്. ഇന്ത്യൻ കോൺസുലേറ്റും പ്രവാസി സംഘടനകളും ഇടപെട്ടാൽ കഫിൻ ബോക്സിന്റെയും എംബാമിങ്ങിന്റെയും ആംബുലൻസിന്റെയും നിരക്ക് കുറക്കാൻ കഴിയും.
ഇതുമായി ബന്ധപ്പെട്ട് തുടർചർച്ചകൾ നടത്തിയാൽ ഈ പ്രശ്നം പരിഹരിക്കാനാകും. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന്റെ ചെലവ് കുറക്കണമെന്ന പ്രവാസികളുടെ വർഷങ്ങളായുള്ള ആവശ്യം ഇതുവഴി പരിഹരിക്കാൻ കഴിയും. മൃതദേഹം അയക്കാൻ ഓടിനടക്കുന്ന പ്രവാസികളുടെ ബുദ്ധിമുട്ടുകൾ പലപ്പോഴും നേരിൽ കാണാറുണ്ട്. ചെറുകിട സ്ഥാപനങ്ങളിൽ ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ് പലപ്പോഴും ഈ ബുദ്ധിമുട്ടുകൾ നേരിടുന്നത്. മരണപ്പെടുന്നവരുടെ സ്ഥാപനങ്ങളാണ് പണം മുടക്കേണ്ടതെങ്കിലും ഗ്രോസറി, കഫറ്റീരിയ, ലോണ്ടറി പോലുള്ള ചെറിയ സ്ഥാപനങ്ങൾക്ക് ഇതിന് പലപ്പോഴും കഴിയാറില്ല.
സന്ദർശക വിസയിലെത്തിയവരുടെയും അവസ്ഥ ഇതു തന്നെയാണ്. സുമനസ്സുകളുടെ സഹായത്തോടെയാണ് ഇങ്ങനെയുള്ളവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്. ഇന്ത്യയിലേക്ക് ഏറ്റവുമധികം പണം അയക്കുന്ന പ്രവാസികൾക്ക് മരിക്കുമ്പോഴെങ്കിലും നീതി ലഭിക്കണം. മൃതദേഹം കുറഞ്ഞ നിരക്കിൽ നാട്ടിലെത്തിക്കുന്നതിനൊപ്പം അവരുടെ കുടുംബങ്ങളെ സഹായിക്കാനും സർക്കാർ മുന്നിട്ടുവരണം.
കാർഗോ കമീഷൻ കുറക്കണം
അബ്ദുസ്സമദ് പൂന്താനം (സാമൂഹിക പ്രവർത്തകൻ, അൽഐൻ)
വിമാന കമ്പനികൾ കാർഗോ കമീഷൻ കുറച്ചാൽ നാട്ടിലേക്ക് മൃതദേഹം അയക്കുന്നതിന്റെ ചെലവ് കുറയും. പല എയർലൈനുകളും പലരീതിയിലാണ് കമീഷൻ ഈടാക്കുന്നത്. ഏതെങ്കിലും വിധത്തിൽ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനാണ് ബന്ധുക്കൾ ശ്രമിക്കുന്നത്. പലപ്പോഴും ചെലവ് നോക്കാറില്ല. ഇടനില നിൽക്കുന്നവർ മുതലെടുക്കുന്നതാണ് നിരക്ക് വർധിക്കാൻ കാരണം. അതിന് തടയിടണം
. എംബാമിങ് ചാർജ് 1100 ദിർഹം നൽകിയാൽ മതി. മറ്റ് എമിറേറ്റുകളിലും ഈ മാതൃക പിൻപറ്റിയാൽ നിരക്ക് കുറയും. അബൂദബി എമിറേറ്റ്സിൽ ഇടനിലക്കാരില്ലാത്തതിനാൽ മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിന് താരതമ്യേന ചെലവ് കുറവാണ്.
ഈ രംഗത്തുള്ളവരുടെ നിരന്തര അഭ്യർഥന മാനിച്ച് എയർ ഇന്ത്യ നിരക്ക് കുറച്ചതിനെ തുടർന്ന് 1500 മുതൽ 2700 ദിർഹം വരെ ഈടാക്കിയിരുന്നത്. എയർഇന്ത്യ കോഴിക്കോട്ടേക്കുള്ള സർവിസ് നിർത്തിയതോടെ അതും ഇല്ലാതായി. വിസിറ്റ് വിസയിൽ എത്തുന്നവർ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പണം കണ്ടെത്തുന്നതിനാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്.
എല്ലാ എയർലൈനുകളും ചേർന്ന് മൃതദേഹം കൊണ്ടുപോകുന്നതിനുള്ള നിരക്ക് ഏകീകരിക്കാൻ കഴിഞ്ഞാൽ നല്ല തീരുമാനമാകും. മറ്റു വിമാനങ്ങളെ അപേക്ഷിച്ച് എയർ അറേബ്യയാണ് കുറഞ്ഞ കാർഗോ നിരക്ക് മൃതദേഹത്തിന് ഈടാക്കുന്നത്. ഈ മാതൃക ഇന്ത്യൻ എയർലൈനുകളും പിന്തുടരണം.
കച്ചവട മനോഭാവം മാറണം
റാഷിദ് പൊന്നാണ്ടി (സാമൂഹിക പ്രവർത്തകൻ, ഉമ്മുൽഖുവൈൻ)
മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന ചില ചൂഷണങ്ങൾ ചൂണ്ടിക്കാട്ടിയ ‘ഗൾഫ് മാധ്യമം’ നടപടി അഭിനന്ദനാർഹമാണ്. കുറച്ചുകാലം മുമ്പുവരെ സേവനം എന്ന രീതിയിലായിരുന്നെങ്കിൽ ഇന്നത് ചില കേന്ദ്രങ്ങളിൽ ഭീമമായ തുക കൈപ്പറ്റി വലിയ കച്ചവട മനോഭാവത്തോടെ കാര്യങ്ങൾ ചെയ്യുന്ന രീതിയിലേക്ക് മാറിയിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ലാഭേച്ഛ കൂടാതെ തികച്ചും ആത്മാർഥമായി ഈ മഹത്തായ സേവനംചെയ്യുന്ന ആളുകളും സംഘടനകളും ഉണ്ടെന്നിരിക്കെ, നിർഭാഗ്യവശാൽ ചിലർ ലാഭമുണ്ടാക്കാനാണ് സമീപിക്കുന്നത്. നിർബന്ധമായും പൊതുജനശ്രദ്ധ വിഷയത്തിൽ ഉണ്ടാവേണ്ടിയിരിക്കുന്നു. നീണ്ടകാലത്തെ പ്രവാസത്തിനുശേഷം അവസാനമായി ബന്ധുക്കൾക്ക് ഒരുനോക്ക് കാണാനുള്ള അവസരത്തെയാണ് ഇത്തരം ആളുകൾ ചൂഷണം ചെയ്യുന്നത്. വലിയ സംഖ്യ തരപ്പെടുത്താനുള്ള ഓട്ടത്തിൽ നടപടിക്രമങ്ങൾ പലപ്പോഴും വൈകാറുമുണ്ട്.
സുമനസ്സുകളുടെ കാരുണ്യംകൊണ്ട് മാത്രമാണ് ഇത് സാധ്യമാവുന്നത്. നമുക്കൊക്കെ പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ വലിയ നിരക്ക് വെല്ലുവിളി ആവാറുണ്ട്. മൃതദേഹത്തിന് വ്യത്യസ്തമായ വലിയ നിരക്ക് ഈടാക്കുന്നതിനുപകരം സൗജന്യമായോ തത്തുല്യമായ ചെറിയ നിരക്കോ ഈടാക്കുക. എയർലൈനുകളെക്കുറിച്ചും നിരവധി പരാതികൾ ഉയരുന്നുണ്ട്.
സ്ഥിരം സംവിധാനമുണ്ടാകണം
എ.കെ. സേതുനാഥ് (സാമൂഹിക പ്രവർത്തകൻ, റാസൽഖൈമ
മരിച്ചവർക്കുപോലും നീതി നൽകാൻ കഴിയാത്ത തരത്തിലേക്ക് മനുഷ്യൻ അധഃപതിച്ചു എന്നതിന്റെ തെളിവാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ പേരിൽ നടക്കുന്ന പകൽക്കൊള്ള.
വിദേശത്തു മരണം ഉൾപ്പെടെ ഒരാൾക്കുണ്ടാകുന്ന പ്രയാസങ്ങളിൽ ആശ്വാസമായി പ്രവർത്തിക്കാനാണ് നയതന്ത്ര കാര്യാലയങ്ങൾ. അതിന്റെ മേൽനോട്ടത്തിൽ ഇത്തരം കാര്യങ്ങൾക്ക് സ്ഥിരം സംവിധാനം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇന്ത്യൻ കോൺസുലേറ്റിന്റെ കീഴിൽ ഉണ്ടായിരുന്ന വളന്റിയർ കമ്മിറ്റിയുടെ പ്രവർത്തനം നിർജീവമാണ്.
ലാഭേച്ഛയില്ലാതെ, സാമൂഹിക പ്രവർത്തന തൽപരരായവരെ ഉൾപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റിന്റെ മേൽനോട്ടത്തിൽ ഓരോ എമിറേറ്റ്സിലും ഡിസ്ട്രസ് സെന്ററുകൾ സ്ഥാപിക്കുകയും പരാതികൾ നേരിട്ട് അറിയിക്കാൻ സംവിധാനം ഉണ്ടാക്കുകയും വേണം. മൃതദേഹം അയക്കുന്നതിന്റെ പേരിൽ പരാതിയുണ്ടായാൽ പരിഹരിക്കാനും സംവിധാനമുണ്ടാകണം.
സന്ദർശക വിസക്കാർക്ക് പ്രത്യേക പരിഗണന വേണം
അൽനിഷാജ് ഷാഹുൽ (സാമൂഹിക പ്രവർത്തകൻ, ദുബൈ)
ജോലി അന്വേഷിച്ചു വരുന്ന ആയിരക്കണക്കിന് സന്ദർശക വിസക്കാർ ഏകദേശം ലക്ഷം രൂപ മുടക്കിയാണ് ഗൾഫിലെത്തുന്നത്. ഇങ്ങനെയെത്തുന്നവർക്ക് ഇൻഷുറൻസോ ചെലവ് വഹിക്കാൻ സ്ഥാപനങ്ങളോ ഉണ്ടാവില്ല. സ്ഥിര വിസയുള്ളവർ മരിച്ചാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് സ്ഥാപനം വഹിക്കണമെന്നാണ് നിയമം.
എന്നാൽ, സന്ദർശക വിസയിലെത്തുന്നവർ മരിച്ചാൽ അവരെ നാട്ടിലെത്തിക്കുന്നതിന്റെ നിരക്ക് ആര് വഹിക്കും? ഉത്തരം കണ്ടെത്തേണ്ട വിഷയമാണിത്. ഇതിനുള്ള ഫണ്ട് നോർക്കയും കോൺസുലേറ്റും ഏറ്റെടുക്കണം. നാട്ടിലെത്തിയാൽ എയർപോർട്ടിലെ ആംബുലൻസ് തുകയും സൗജന്യമാക്കാൻ സംവിധാനമൊരുക്കണം.
പ്രവാസികളുടെ മൃതദേഹത്തോടെങ്കിലും കരുണ കാണിക്കണം
മൃതദേഹം നാട്ടിലെത്തിക്കാനെങ്കിലും വിമാനക്കമ്പനികൾ അനുഭാവപൂർണമായ നിലപാട് സ്വീകരിക്കാത്തതിൽ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. 2865 ദിർഹമാണ് എയർ ഇന്ത്യ ഈടാക്കുന്നത്.
എംബസി വഴിയാണെങ്കിൽ 2300 ദിർഹമാണ് ഈടാക്കുന്നത്. ഗോ എയർ 2500ഉം കാർഗോ ചാർജ് ഇനത്തിൽ 495ഉം വാങ്ങിക്കുന്നുണ്ട്. മരണത്തിൽ പോലും ഇന്ത്യൻ വിമാനകമ്പനികൾ പ്രവാസികളോട് ചെയ്യുന്നത് ഇതാണ്.
മരണപ്പെടുന്നവരെ പലപ്പോഴും സന്നദ്ധ സംഘടനകളുടെയോ എംബസിയുടെയോ സഹായത്താലാണ് നാട്ടിലെത്തിക്കുക. എന്നാൽ, ഭീമമായ യാത്രക്കൂലി പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതിനെതിരെ ബന്ധപ്പെട്ട അധികാരികൾ തുടരുന്ന നിസ്സംഗതയും പ്രതിഷേധാർഹമാണ്.- ഷക്കീബ് കെ.സി, അബൂബക്കർ ബി.സി (സാമൂഹിക പ്രവർത്തകർ, അബൂദബി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.