അബൂദബി: അനധികൃതമായി രാജ്യത്ത് പ്രവേശിച്ച യുവതിയെ നാടുകടത്താനുള്ള കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കി അബൂദബി അപ്പീല്‍ കോടതി. ഇമാറാത്തി പൗരന്റെ മകളായ 40കാരിയെ നാടുകടത്താനുള്ള കീഴ്ക്കോടതി വിധിയാണ് അപ്പീല്‍ കോടതി തള്ളിയത്.
സ്വദേശിയുടെ ഭാര്യയോ ഭര്‍ത്താവോ അല്ലെങ്കില്‍ അടുത്ത ബന്ധുക്കളോ ആയവരെ രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റം ചെയ്താലല്ലാതെ നാടുകടത്തലിന് ശിക്ഷിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയ അപ്പീല്‍ കോടതി വനിതയെ കുടുംബത്തിനൊപ്പം ചേരാന്‍ അനുവദിക്കുകയും ചെയ്തു. സഹോദരിയുടെ പാസ്പോര്‍ട്ടുമായി അയല്‍രാജ്യത്തേക്ക് ബസില്‍ കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇവര്‍ പിടിയിലായത്. പാസ്പോര്‍ട്ട് സഹോദരിയുടേതാണെന്നും സ്ത്രീക്ക് രേഖകളൊന്നുമില്ലെന്നും കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ ഇവരെ നിയമനടപടിക്ക് വിധേയയാക്കി.
താന്‍ കുഞ്ഞായിരിക്കുമ്പോള്‍ യു.എ.ഇ പൗരനായ പിതാവിനൊപ്പമാണ് അബൂദബിയില്‍ എത്തിയതെന്ന് വനിത കോടതിയെ ബോധിപ്പിച്ചു. രാജ്യത്തിന് പുറത്തുപോവേണ്ട നടപടിക്രമങ്ങളെക്കുറിച്ച് തനിക്കറിയില്ലെന്നും ഇവര്‍ വാദിച്ചു. എന്നാല്‍ ഒരുമാസത്തെ തടവിനും പിഴക്കും ശിക്ഷിച്ച കോടതി ഇവരെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താന്‍ ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ അപ്പീല്‍ കോടതിയെ സമീപിച്ചതോടെയാണ് നാടുകടത്താനുള്ള കീഴ്ക്കോടതി വിധി റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.