യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രി ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബിർ ചൈനീസ് ഉന്നത ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: വ്യവസായ, ഊർജ മേഖലകളിൽ യു.എ.ഇയും ചൈനയും തമ്മിലെ സഹകരണം ശക്തമാക്കുന്നു. യു.എ.ഇ വ്യവസായ, അഡ്വാൻസ്ഡ് ടെക്നോളജി മന്ത്രിയും അഡ്നോക് മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ ഡോ. സുൽത്താൻ ബിൻ അഹമ്മദ് അൽ ജാബിർ ചൈന സന്ദർശിച്ച് സർക്കാർ ഉദ്യോഗസ്ഥരുമായും വിവിധ കമ്പനി സി.ഇ.ഒമാരുമായും ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി.
യു.എ.ഇ-ചൈന നയതന്ത്ര ബന്ധത്തിന്‍റെ 40ാം വാർഷിക ആഘോഷത്തിന് സാക്ഷ്യം വഹിച്ച പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ മേയ് മാസത്തിലെ ചൈന സന്ദർശനത്തിന്‍റെ തുടർച്ചയായ ചർച്ചകളാണ് നടന്നത്. പ്രധാനമായും വ്യവസായ, ഊർജ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിലാണ് ചർച്ച കേരന്ദീകരിച്ചത്.
കൂടിക്കാഴ്ചകളിൽ സുപ്രധാന മേഖലകളിലും പൊതു താൽപര്യമുള്ള മേഖലകളിലും വിവിധ കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചതായി വാർത്താ ഏജൻസി ‘വാം’ റിപ്പോർട്ട് ചെയ്തു. എണ്ണ, പ്രകൃതിവാതകം, പെട്രോകെമിക്കൽസ്, പുനരുപയോഗ ഊർജം, പി.വി മാനുഫാക്ചറിങ്, ലോജിസ്റ്റിക്കൽ സർവീസ്, ഷിപ്പിങ്, സംഭരണം തുടങ്ങിയ സുപ്രധാന മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും പങ്കാളിത്തവും മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.
സന്ദർശന വേളയിൽ ഡോ. സുൽത്താൻ അൽ ജാബിർ ചൈനീസ് വൈസ് പ്രീമിയർ ഡിങ് ഷ്യൂക്സിയാങ് അടക്കം പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. പരസ്പര ബഹുമാനം, പങ്കിട്ട കാഴ്ചപ്പാട്, സുസ്ഥിര സാമ്പത്തിക താൽപര്യങ്ങൾ എന്നിവയിൽ അധിഷ്‌ഠിതമായ അടുത്ത ബന്ധമാണ് യു.എ.ഇയും ചൈനയും ഉള്ളതെന്നും ഇരുരാജ്യങ്ങളുടെയും നേതൃത്വത്തിന്‍റെ നിർദേശങ്ങൾക്കും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനുള്ള അവരുടെ താൽപര്യത്തിനും നന്ദിയുണ്ടെന്നും അൽ ജാബിൽ പറഞ്ഞു.
ചൈനീസ് ജനതക്കും ഭരണാധികാരികൾക്കും യു.എ.ഇ ഭരണാധികാരികളുടെ ആശംസകൾ അദ്ദേഹം കൂടിക്കാഴ്ചയിൽ കൈമാറി. ചൈനയിലെ യു.എ. ഇ അംബാസഡർ ഹുസൈൻ അൽ ഹമ്മാദിയും ചർച്ചകളിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.