കേരള ബജറ്റ് വേണ്ടത് പ്രഖ്യാപനങ്ങളല്ല; നടപടികളെന്ന് പ്രവാസികൾ

ദുബൈ: രണ്ടാം പിണറായി സർക്കാറിെൻറ കന്നി ബജറ്റിന് പ്രവാസ ലോകത്ത് സമ്മിശ്ര പ്രതികരണം. കഴിഞ്ഞ വർഷത്തെ പ്രഖ്യാപനങ്ങളിൽ പലതും ഇപ്പോഴും കടലാസിലിരിക്കുേമ്പാൾ പുതിയ പ്രഖ്യാപനങ്ങളുടെ സാധ്യത എത്രത്തോളമുണ്ടെന്ന് അവർ ചോദിക്കുന്നു.

മന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിെൻറ 54ാം പേജിൽ പ്രവാസികൾക്കായി രണ്ട് പദ്ധതികളാണ് പ്രഖ്യാപിച്ചത്. ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാനും അവർക്ക് സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനുമുള്ള 'നോർക്ക സെൽഫ് എംേപ്ലായ്മെൻറ് സ്കീമാണ് ഇതിൽ പ്രധാനം.

ഈ പദ്ധതി പ്രകാരം വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് കുറഞ്ഞ പലിശക്ക് 1000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. പലിശ ഇളവിന് 25 കോടിയും അനുവദിച്ചു. പ്രവാസി ക്ഷേമ പദ്ധതിക്കായുള്ള ബജറ്റ് വിഹിതം 170 കോടിയായി ഉയർത്തിയതാണ് രണ്ടാമത്തെ പ്രഖ്യാപനം. പ്രവാസികളിൽ 14.32 ലക്ഷം പേരും തിരികെയെത്തിയെന്ന ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ട സർക്കാറിന്, ഇവർക്കായി വ്യക്തമായ പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. മടങ്ങിയെത്തിയവരിൽ ഏറെയും തൊഴിൽ നഷ്ടപ്പെട്ടവരാണെന്നും ബജറ്റിൽ പറയുന്നുണ്ട്.

സമാന പദ്ധതികൾ കഴിഞ്ഞ വർഷം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിലുമുണ്ടായിരുന്നു. ജോലി നഷ്ടമായി നാട്ടിൽ വരുന്നവർക്ക് സർക്കാർ പിന്തുണയുണ്ടാകുമെന്ന തോന്നലുളവാക്കുന്ന ബജറ്റായിരുന്നു കഴിഞ്ഞ വർഷം. എന്നാൽ, ഇതിൽ എത്രത്തോളം യാഥാർഥ്യമാക്കി എന്നത് ചോദ്യചിഹ്നമായി നിൽക്കുന്നു. പ്രവാസി സംഘടനകൾക്ക് ധനസഹായത്തിന് രണ്ടു കോടി നീക്കിവെച്ചിരുന്നു. ഇതും യാഥാർഥ്യമായില്ല. ലോകകേരള സഭക്ക് 12 കോടി വകയിരുത്തിയെങ്കിലും പ്രവർത്തനം നടന്നിട്ടില്ലെന്ന് ലോക കേരള സഭ അംഗങ്ങൾ തന്നെ പറയുന്നു.

പ്രവാസികൾക്കിടയിൽ ബോധവത്കരണത്തിന് ഫണ്ട് അനുവദിച്ചിരുന്നെങ്കിലും നടപ്പായില്ല. പ്രവാസി ചിട്ടിയോടൊപ്പം പെൻഷനും ഇൻഷുറൻസും ഏർപ്പെടുത്താനും ബജറ്റിൽ നിർദേശമുണ്ടായിരുന്നു.മുൻ ബജറ്റിലെ പ്രഖ്യാപനങ്ങൾ പൂർണമായും നടപ്പാക്കിയാൽ പ്രവാസികൾക്ക് ആശ്വാസമാകും. കേരളത്തിലെ 35 ലക്ഷത്തോളം ജനങ്ങൾ വിവിധ വിദേശരാജ്യങ്ങളിൽ ജോലി ചെയ്തിരുന്നു എന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ 14 ലക്ഷം പേർ മടങ്ങിയെത്തിയെന്ന് സർക്കാർ തന്നെ പറയുേമ്പാൾ പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാം. ഇവരിൽ ഒരു ശതമാനത്തിനു പോലും പുനരധിവാസം ലഭിച്ചിട്ടില്ലെന്നതാണ് സത്യം.

സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് വലിയ മടങ്ങിവരവ് ഉണ്ടായത്. വ്യക്തിപരമായി മാത്രമല്ല, നാടിെൻറ സമ്പദ്വ്യവസ്ഥയെ തകിടം മറിക്കുന്നതാണ് പ്രവാസികളുടെ ഒഴുക്ക്. വർഷാവർഷം ലക്ഷക്കണക്കിന് രൂപ കേരളത്തിലേക്കെത്തിച്ചിരുന്നവരാണ് ഇപ്പോൾ തൊഴിലില്ലാതെ വീട്ടിലിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്ത ഇവരുടെ തൊഴിൽ വൈദഗ്ദ്യം ഉപയോഗപ്രദമാക്കുന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും നടപ്പായിട്ടില്ല.നാട്ടിലെത്തിയ പ്രവാസികൾ ചെറിയ ശമ്പളത്തിനാണെങ്കിലും ഗൾഫിലേക്കുതന്നെ മടങ്ങാൻ തുനിയുന്നതിെൻറ കാരണവും ഈ അവഗണനയാണ്.

പൊടിക്കൈകൾ അപര്യാപ്തം; എത്തിയിരുന്നത് കോടികൾ

ബജറ്റിലെ പൊടിക്കൈകൾ കൊണ്ട് മറികടക്കാവുന്നതല്ല കേരളത്തിലെ പ്രവാസി പ്രതിസന്ധിയെന്ന് കണക്കുകൾ പറയുന്നു. കേരളത്തിെൻറ ജി.ഡി.പിയുടെ 20 ശതമാനവും എത്തിയിരുന്നത് പ്രവാസലോകത്തുനിന്നാണ്.

റിസർവ് ബാങ്കിെൻറ 2018ലെ കണക്കുപ്രകാരം ഇന്ത്യയിലെത്തുന്ന മൊത്തം പ്രവാസി പണത്തിെൻറ 19 ശതമാനവും കേരളത്തിലേക്കാണ്. മഹാരാഷ്ട്ര (16.7 ശതമാനം), കർണാടക (15), തമിഴ്നാട് (എട്ട്) എന്നീ വലിയ സംസ്ഥാനങ്ങൾ പോലും കേരളത്തിനു പിന്നിലാണ്. ലക്ഷം കോടി രൂപയാണ് കേരളത്തിലെ ബാങ്കുകളിൽ പ്രവാസികൾ നിക്ഷേപിച്ചിരിക്കുന്നത്. ഇത് വലിയ തോതിൽ പിൻവലിക്കപ്പെടുന്ന സാഹചര്യമുണ്ടായേക്കും. ഇതൊഴിവാക്കാൻ വൻകിട പ്രവാസി പുനരധിവാസ പാക്കേജുകൾ നടപ്പാക്കേണ്ടിവരും.

സെൻറർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസിെൻറ മൈഗ്രേഷൻ മോണിറ്ററിങ് പഠന പ്രകാരം 1991ൽ പ്രവാസികൾ നാട്ടിലേക്കയച്ചത് 3025 കോടി രൂപയാണ്. 2008ൽ എത്തിയപ്പോൾ ഇത് 43,288 കോടിയായി. 2021 എത്തുേമ്പാൾ ഇത് ഇരട്ടിയിലേറെ വർധിച്ചിട്ടുണ്ട്.

ബജറ്റ് ശ്ലാഘനീയം -കെ.വി. ഷംസുദ്ദീൻ

പ്രവാസികൾക്കായി രണ്ട് സുപ്രധാന പ്രഖ്യാപനങ്ങൾ നടത്തിയ കേരള ബജറ്റ് ശ്ലാഘനീയമാണെന്ന് പ്രവാസി ബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ.വി. ഷംസുദ്ദീൻ പറഞ്ഞു.

14 ലക്ഷം പ്രവാസികൾ തിരിച്ചെത്തിയ എന്നത് ഭയാനകമായ കണക്കാണ്. ഇതിൽ 75 ശതമാനവും നാട്ടിലേക്ക് തിരിച്ചെത്തിയത് വെറുംകൈയോടെയാണ്. ഇവരുടെ തുടർജീവിതം ദുരിതപൂർണമാണ്. പുനരധിവാസത്തിന് 1000 കോടി രൂപ വായ്പ നൽകാൻ മാറ്റിവെച്ചത് സ്വാഗതാർഹമാണ്. കോവിഡാനന്തരം വളരെയധികം ബാധ്യതകളുള്ള സാഹചര്യത്തിലും ഇതുപോലെ നടപടികൾ അഭിനന്ദനാർഹമാണ്.

ഡിവിഡൻറ് സ്കീമിനും കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിക്കും പുറമെ കേരളത്തിലെ പ്രവാസികളുടെ നിക്ഷേപം സമാഹരിച്ച് നാടിനും പ്രവാസികൾക്കും അഭിവൃദ്ധിയുണ്ടാക്കാവുന്ന പദ്ധതികൾ നടപ്പാക്കണം. മുന്നോട്ടുപോകാൻ കഴിയാതെ വീർപ്പുമുട്ടുന്ന കമ്പനികളുണ്ട്. പ്രവാസികളുടെ പങ്കാളിത്തത്തോടെ ഓഹരി സ്വീകരിച്ച് ഈ സ്ഥാപനങ്ങൾ വികസിപ്പിക്കണം. തരിശ് ഭൂമികൾ പാട്ടത്തിനെടുത്ത് ആധുനിക രീതിയിൽ കൃഷിചെയ്യാൻ പ്രവാസികൾക്ക് സൗകര്യമൊരുക്കണം. ഈ ആവശ്യങ്ങൾ മുമ്പും ഉന്നയിച്ചിട്ടുണ്ടെങ്കിലും ബജറ്റിൽ പരിഗണിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികളോട് കരുണയില്ല –ഇൻകാസ് ഫുജൈറ

പ്രവാസി സംഘടനകൾ മുന്നോട്ടുവെച്ച ആവശ്യങ്ങൾ പരിഗണിക്കാതെ ക്രൂരമായി തള്ളിക്കളഞ്ഞ പ്രവാസിവിരുദ്ധ ബജറ്റാണിതെന്ന് ഇൻകാസ് ഫുജൈറ പ്രസിഡൻറ് കെ.സി. അബൂബക്കർ.

പ്രവാസി വായ്പയുടെ പേരിൽ കുറച്ചു തുക വകയിരുത്തിയിട്ടുണ്ട് എന്നതൊഴിച്ചാൽ ഒരു പരാമർശവും ഇല്ല. ക്ഷേമപദ്ധതി, പ്രവാസി പെൻഷൻ, കോവിഡ് മൂലം മരിച്ച പ്രവാസികളുടെ കുടുംബാംഗങ്ങൾക്കുള്ള ധനസഹായം, അവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കൽ, മടങ്ങിയെത്തിയവർക്കുള്ള പുരധിവാസ പാക്കേജ് തുടങ്ങി പ്രവാസികൾ ഉന്നയിച്ച ആവശ്യങ്ങൾ ഒന്നും തന്നെ അംഗീകരിച്ചിട്ടില്ല. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതോടൊപ്പം ഇക്കാര്യങ്ങൾ ബജറ്റ് ചർച്ചയിൽ പരിഗണിക്കണമെന്നും ഇൻകാസ് പ്രസിഡൻറ് ആവശ്യപ്പെട്ടു.

ബജറ്റിനെ സ്വാഗതം ചെയ്യുന്നു –ഓർമ

കോവിഡ്‌ കാലത്തെ ഏറ്റവും ജനപക്ഷ ബജറ്റാണെന്ന് 'ഓർമ' സെൻട്രൽ കമ്മറ്റി അഭിപ്രായപെട്ടു. മനുഷ്യെൻറ ഭക്ഷണം ആരോഗ്യം സുരക്ഷ എന്നിവക്ക്‌ മുൻതൂക്കം നൽകുന്ന ബജറ്റാണിത്‌.

കേന്ദ്രം എല്ലാവർക്കും വാക്സിൻ നൽകുക എന്ന ഉത്തരവാദിത്വത്തിൽ നിന്ന് പിന്മാറിയ സാഹചര്യത്തിൽ എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുന്നതിനുവേണ്ടി ബജറ്റിൽ 1000 കോടി മാറ്റിവെച്ചത്‌ അഭിനന്ദനീയമാണ്. കൂടുതൽ ഓക്സിജൻ പ്ലാൻറുകൾ സ്ഥാപിക്കുന്നതിനുവേണ്ടി ബജറ്റിൽ കൂടുതൽ പണം വകയിരുത്തിയത് മാതൃകപരമാണ്.

കോവിഡ്‌ മൂലം സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക്‌ മേൽ നികുതി ഭാരം അടിച്ചേൽപ്പിക്കാതെയാണ് ബജറ്റ്‌ അവതരിപ്പിച്ചത്‌. ജനങ്ങളുടെ കൈയിലേക്ക്‌ പണം എത്തിക്കുന്നതിനുവേണ്ടിയുള്ള വിവിധ പദ്ധതികൾ ബജറ്റിൽ പറഞ്ഞത്‌ ആശാവഹമാണ്. കേരളത്തിെൻറ കാർഷിക മേഖലക്ക് വലിയ പ്രാധാന്യവും സഹായവുമാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്‌. വിദ്യാഭ്യാസ മേഖലയിലെ ഇടപെടൽ എടുത്തു പറയേണ്ടതാണ്.

മാസങ്ങൾക്കു മുമ്പ് തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ച ബജറ്റ്‌ അതേപടി നിലനിർത്തി അതിനുപുറമെയാണ് പുതിയ നിർദേശങ്ങൾ. പഴയ ബജറ്റിലെ കെ.ഫോൺ, മലയോര ഹൈവെ, സെമി ഹൈസ്പീഡ്‌ റെയിൽ, പ്രവാസി പുനരധിവാസം തുടങ്ങി എല്ലാ പദ്ധതികളും തുടരും എന്നത്‌ വലിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് ഓർമ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.വി. സജീവൻ, പ്രസിഡൻറ് അൻവർ ഷാഹി എന്നിവർ പറഞ്ഞു.

പ്രവാസികളെ ചേർത്തുപിടിച്ച ബജറ്റ് -ഐ.എം.സി.സി

പ്രവാസികളെ ചേർത്തുപിടിച്ച ബജറ്റാണിതെന്ന് ദുബൈ ഐ. എം.സി.സി ജനറൽ സെക്രട്ടറി എം. റിയാസ് പറഞ്ഞു.

കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട്‌ നാട്ടിലേക്ക് മടങ്ങിയ പ്രവാസികളെ പുനരധിവസിപ്പിക്കാനും അവർക്ക് സ്വയം തൊഴിൽ കണ്ടെത്താനും 1000 കോടി വായ്പ അനുവദിച്ച പ്രഖ്യാപനം സ്വാഗതാർഹമാണ്.

ക്ഷേമപദ്ധതികൾക്കായി ബജറ്റ് വിഹിതം 170 കോടി രൂപയായി ഉയർത്തിയത് പ്രവാസികളോടുള്ള കരുതലാണ്. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രവാസികളുടെയും ക്ഷേമം മാത്രം ലക്ഷ്യമാക്കിയ ജനകീയ ബജറ്റാണിത്.

കേന്ദ്ര സർക്കാർ വാക്സിന് തുക ഇടാക്കുമെന്ന് പറയുമ്പോൾ പൗരന്മാരുടെ ആരോഗ്യമെന്ന പ്രഥമ ഉത്തരവാദിത്ത്തിതൽ നിന്നും സർക്കാരിന് പിന്മാറാൻ കഴിയില്ലന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് ബജറ്റെന്നും എം.റിയാസ് പറഞ്ഞു.

തനിയാവർത്തനം ഇൻകാസ്

ഇടതു സർക്കാറിെൻറ ബജറ്റ് കഴിഞ്ഞ വർഷത്തെ ബജറ്റിെൻറ ആവർത്തനം മാത്രമാണെന്ന് യു.എ.ഇ ഇൻകാസ് വൈസ് പ്രസിഡൻറ് എൻ.പി. രാമചന്ദ്രൻ പറഞ്ഞു. കമ്മി ബജറ്റ് നടപ്പാക്കാൻ പണം എവിടെനിന്നു കണ്ടെത്തുമെന്നതിനു വ്യക്തതയില്ല. ആരോഗ്യരംഗത്തു കൂടുതൽ ശ്രദ്ധ ചെലുത്തി അനാവശ്യമായ സ്മാരകങ്ങൾക്കുള്ള ഫണ്ട് കുറച്ച് വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണം. ജോലി നഷ്ടമായി നാട്ടിലെത്തുന്ന പ്രവാസികൾക്കുള്ള സെൽഫ് എംപ്ലോയ്‌മെൻറ് സ്കീം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

ആശ്വാസ ബജറ്റ് –ഐ.സി.എഫ്

പ്രവാസികളുടെ ക്ഷേമത്തിന് ഊന്നൽ നൽകി പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതും ജോലി നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് പ്രത്യേക വായ്പ പദ്ധതി പ്രഖ്യാപിച്ചതും ആശ്വാസം നൽകുന്ന ബജറ്റ് നിർദേശങ്ങളാണെന്ന് ഐ.സി.എഫ് ഗൾഫ് കൗൺസിൽ വ്യക്തമാക്കി. എല്ലാ ബജറ്റ് പ്രഖ്യാപനങ്ങളും യാഥാർഥ്യമാക്കാൻ ഉറച്ച നീക്കങ്ങൾ ഉണ്ടാവണമെന്നും ഐ.സി.എഫ് ആവശ്യപ്പെട്ടു.

Tags:    
News Summary - Kerala Budget does not need declarations; Expatriates called measures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.