പഴ്സ് ടാക്സി ഡ്രൈവറിൽനിന്ന് ഏറ്റുവാങ്ങുന്ന വിനോദസഞ്ചാരി
ദുബൈ: ടാക്സിയിൽ മറന്നുവെച്ച 76,000 ദിർഹം മൂല്യമുള്ള കറൻസി അരമണിക്കൂറിനകം കണ്ടെത്തി വിനോദസഞ്ചാരിയെ തിരിച്ചേൽപിച്ച് ദുബൈ പൊലീസ്. അറബ് വംശജനായ ടൂറിസ്റ്റാണ് 17,000 ഡോളറും 14,000 ദിർഹവും അടങ്ങുന്ന പഴ്സ് ടാക്സിയിൽ മറന്നുവെച്ചത്. പുതുവത്സരദിനം ആഘോഷിച്ച് താമസസ്ഥലത്തേക്ക് മടങ്ങിവരുകയായിരുന്നു ഇയാൾ.
ടാക്സി മടങ്ങിയശേഷമാണ് പണം മറന്നുവെച്ചത് ഓർമയിൽ വന്നത്. ഉടൻ ദുബൈ പൊലീസ് ആപ്പിലെ ടൂറിസ്റ്റ് സർവിസ് വിഭാഗത്തിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയായിരുന്നു. അതിവേഗത്തിൽ വിഷയത്തിൽ നടപടി സ്വീകരിച്ച അധികൃതർ അരമണിക്കൂറിനകം പണം കണ്ടെത്തി ഉടമയെ ഏൽപിക്കുകയായിരുന്നു.
പുതുവത്സരരാവിൽ രണ്ടു മണിയോടെയാണ് ദുബൈ പൊലീസ് ആപ്പിൽ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇയാൾ സഞ്ചരിച്ച ടാക്സി ഏതാണെന്ന് തിരിച്ചറിയാൻ പൊലീസ് ഉടൻ അന്വേഷണമാരംഭിച്ചു. ഡിജിറ്റൽ സംവിധാനങ്ങളുപയോഗിച്ച് മിനിറ്റുകൾക്കകം ടാക്സി തിരിച്ചറിയുകയും ഡ്രൈവറെ പൊലീസ് വിളിച്ച് പണം ഉടമക്ക് തിരിച്ചുനൽകാൻ നിർദേശിക്കുകയായിരുന്നു.
പുതുവത്സരദിനത്തിൽ എല്ലാ തരത്തിലുള്ള പരാതികളും പരിഹരിക്കാൻ മുഴുസമയം പൊലീസിലെ എല്ലാ വകുപ്പുകളും സജ്ജമായിരുന്നു. അതിനാലാണ് അർധരാത്രിയിൽ വന്ന പരാതി ഉടൻ പരിഹരിക്കാൻ സാധിച്ചത്.
അസാധാരണ വേഗത്തിൽ പരാതി പരിഹരിക്കാൻ നടപടിയെടുത്ത ഉദ്യോഗസ്ഥരെ ദുബൈ പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ജനറൽ മേജർ ജനറൽ ജമാൽ സാലിം അൽ ജല്ലാഫ് അഭിനന്ദനമറിയിച്ചു. പൊലീസ് നിർദേശം ഉടൻ പാലിക്കുകയും സത്യസന്ധമായി പണം അതിവേഗം തിരിച്ചേൽപിക്കുകയും ചെയ്ത ടാക്സി ഡ്രൈവർക്കും അദ്ദേഹം അഭിനന്ദനമറിയിച്ചു.
എല്ലാതരം പരാതികളും സാധ്യമാകുന്ന ഏറ്റവും വേഗത്തിൽ പരിഹരിക്കാൻ ദുബൈ പൊലീസ് എപ്പോഴും സർവസജ്ജമാണെന്നും സുരക്ഷയൊരുക്കുന്നതിലൂടെ നഗരത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും സന്തോഷമാണ് ലക്ഷ്യംവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണം നഷ്ടപ്പെടാതെ തിരിച്ചുലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ദുബൈ പൊലീസിന് നന്ദിയുണ്ടെന്നും ടൂറിസ്റ്റ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.