ഉപേക്ഷിച്ച വാഹനങ്ങൾ മുനിസിപ്പാലിറ്റി അധികൃതർ പിടിച്ചെടുക്കുന്നു
ദുബൈ: എമിറേറ്റിലെ ഒമ്പത് രജിസ്ട്രേഷൻ, ടെസ്റ്റിങ് കേന്ദ്രങ്ങളിൽ ഉപേക്ഷിച്ച വാഹനങ്ങൾ ഉടമകൾ ഉടൻ നീക്കം ചെയ്തില്ലെങ്കിൽ കണ്ടുകെട്ടുമെന്ന് ദുബൈ മുനിസിപ്പാലിറ്റി. ഇത്തരം വാഹനങ്ങൾ കണ്ടെത്തുന്നതിനും നീക്കം ചെയ്യുന്നതിനും പങ്കാളികളുമായി ചേർന്ന് മുനിസിപ്പാലിറ്റി ഫീൽഡ് കാമ്പയിൻ തുടങ്ങിയിട്ടുണ്ട്.
വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി ദുബൈ മുനിസിപ്പാലിറ്റി ഉടമകൾക്ക് 68 വാഹന ക്ലിയറൻസ് അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. പരിശോധന കേന്ദ്രങ്ങളുടെ പാർക്കിങ് ഗ്രൗണ്ടുകളിലും മുറ്റത്തും ഏറെ നേരം വാഹനങ്ങൾ അലക്ഷ്യമായി ഉപേക്ഷിച്ച ഉടമകൾക്കാണ് അലർട്ടുകൾ നൽകിയത്.
വർസാൻ, ഖിസൈസ്, ശാമിൽ മുഹൈസ്ന, വാസൽ നദ്ദ് അൽ ഹമർ, തമാം, അൽ അവീർ മോട്ടോർ ഷോ, അൽ ബർഷ, അൽ മുമയ്യസ്, വാസൽ അൽ ജദ്ദാഫ് എന്നീ കേന്ദ്രങ്ങളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളെയാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്.
കാമ്പയിനിന് 95 ശതമാനമാണ് പ്രതികരണ നിരക്കെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട വാഹനം കണ്ടെത്തിയാൽ, വാഹനത്തിന്റെ സ്ഥാനവും അവസ്ഥയും അനുസരിച്ച് മൂന്ന് മുതൽ 15 ദിവസം വരെ കാലയളവ് നൽകിക്കൊണ്ട് അധികൃതർ ആദ്യം മുന്നറിയിപ്പ് നൽകും.
വാഹനം ദുബൈയിൽ രജിസ്റ്റർ ചെയ്തതാണെങ്കിൽ ഉടമക്ക് എസ്.എം.എസ് അയക്കുകയും ചെയ്യും. നോട്ടീസിൽ വ്യക്തമാക്കിയ കാലയളവിനുള്ളിൽ വാഹനം നീക്കിയില്ലെങ്കിൽ അൽ അവീർ ഏരിയയിലെ ഇംപൗണ്ട്മെന്റ് യാർഡിലേക്ക് വാഹനം മാറ്റും. പിന്നീട് ലേലം ചെയ്യുന്നതിനുമുമ്പ് മുനിസിപ്പാലിറ്റിയുമായി ബന്ധപ്പെട്ട് ഉടമക്ക് ഇത് വീണ്ടെടുക്കാൻ അവസരമുണ്ട്.
ലൈറ്റ്, ഹെവി വാഹനങ്ങൾ, ലോക്കോമോട്ടിവുകൾ, ട്രെയിലറുകൾ, ബോട്ടുകൾ എന്നിവ ഉൾപ്പെടെയുള്ള ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും ഉപകരണങ്ങളും കണ്ടെത്താൻ ഒരു നിരീക്ഷണ സംഘം രൂപവത്കരിച്ചതായി ദുബൈ മുനിസിപ്പാലിറ്റിയിലെ വേസ്റ്റ് ഓപറേഷൻസ് ഡിപ്പാർട്മെന്റ് ഡയറക്ടർ സഈദ് സഫർ പറഞ്ഞു.
റോഡ്സ് ഗതാഗത അതോറിറ്റിയിൽ (ആർ.ടി.എ) നിന്നുള്ള ഒരു സംഘവും ഉപേക്ഷിച്ച വാഹനങ്ങൾ പിടിച്ചെടുക്കൽ കൈകാര്യം ചെയ്യുന്നതിനുള്ള കമ്പനി പ്രതിനിധികളും ഉൾപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.