അബൂദബി: പ്രതിപക്ഷമില്ലാത്ത ജനാധിപത്യത്തെ നാം ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലെന്ന് കേരള മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അബൂദബി ഇസ്ലാമിക് സെൻററിൽ തവനൂർ മണ്ഡലം കെ.എം.സി.സി പ്രവർത്തനോദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘84ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ അദ്വാനിയും മുരളി മനോഹർ ജോഷിയുമടക്കം ഉന്നത നേതാക്കൾ തോറ്റ് ബി.ജെ.പി രണ്ട് എം.പിമാരിലൊതുങ്ങിയപ്പോഴും ബി.ജെ.പി മുക്ത ഭാരതം എന്ന മുദ്രാവാക്യം നമ്മൾ വിളിച്ചിട്ടില്ല.
ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിച്ചതിെൻറ ഫലമായി അധികാരം ലഭിച്ചപ്പോൾ കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യമാണ് ബി.ജെ.പി ഉയർത്തുന്നത്.
ജനാധിപത്യത്തെ തകർക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. നന്ദ്രേമോദി എന്തും ചെയ്യാൻ മടിക്കില്ല. ഇന്ത്യയിൽ സഹിഷ്ണുത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് സഹിഷ്ണുത നഷ്ടപ്പെട്ടാൽ എന്തായിരിക്കും സ്ഥിതിയെന്നും ഉമ്മൻചാണ്ടി ചോദിച്ചു.
അതിവേഗം ബഹുദൂരം പിന്നോട്ടടിക്കാനുള്ള മാർഗമെന്താണെന്നാണ് ഇപ്പോൾ കേരളം ഭരിക്കുന്നവർ ആലോചിക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. െഎ.ടി ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങളെ കുറിച്ചായിരുന്നു യു.ഡി.എഫ് ഭരണകാലത്ത് ജനങ്ങൾ ചർച്ച ചെയ്ത് കൊണ്ടിരുന്നത്. അന്നത്തേതല്ലാത്ത ഒരു പദ്ധതിയും പുതുതായി അവതരിപ്പിക്കാൻ ഇടതുപക്ഷ സർക്കാറിന് സാധിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.