അബൂദബി: എയർ ഇന്ത്യ എക്സ്പ്രസിന്റെ സേവന പ്രശ്നങ്ങൾമൂലം യു.എ.ഇയിലെയും മറ്റ് ജി.സി.സി രാജ്യങ്ങളിലെയും പ്രവാസി ഇന്ത്യക്കാർ നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി പ്രവാസി ഇന്ത്യ, ഇന്ത്യൻ വ്യോമയാന മന്ത്രാലയം, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ, എയർപോർട്സ് ഇക്കണോമിക് റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ, എയർപോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവർക്ക് നിവേദനം സമർപ്പിച്ചു.
കഴിഞ്ഞ ആറുമാസത്തിനിടെ നൂറിലധികം വിമാനങ്ങൾ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ഏകദേശം 15,000ലധികം യാത്രക്കാർ ദുരിതമനുഭവിച്ചതായി നിവേദനത്തിൽ ചൂണ്ടിക്കാട്ടി. സേവന തടസ്സങ്ങളും അവധിക്കാല ഡിമാൻഡും കാരണം ടിക്കറ്റ് നിരക്കുകൾ ക്രമാതീതമായി വർധിച്ചു. ഇത് അവധിക്കാലത്ത് യാത്ര ചെയ്യുന്ന പ്രവാസി കുടുംബങ്ങൾക്ക് കനത്ത സാമ്പത്തിക ബാധ്യതയായി മാറി. കേരളത്തിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമുള്ള യാത്രക്കാരാണ് ഈ പ്രശ്നം മൂലം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്.
പലപ്പോഴും വിമാനത്താവളത്തിൽ എത്തിയശേഷമാണ് യാത്രക്കാർ വിമാനം റദ്ദാക്കിയവിവരം അറിയുന്നത്.പ്രശ്നപരിഹാരത്തിനായി പ്രവാസി ഇന്ത്യ യു.എ.ഇ വിവിധ നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. യാത്രക്കാർക്ക് റീഫണ്ടുകൾക്കും റീഷെഡ്യൂളിങ്ങിനും പുറമേ അധിക നഷ്ടപരിഹാരം നൽകണമെന്നും കാര്യക്ഷമമായ ആശയവിനിമയ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും നിവേദനം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.