റാസല്‍ഖൈമ: പൊടിപടലങ്ങളെ ഉറ്റ മിത്രങ്ങളായി സ്വീകരിച്ച് ജീവിതായോധനം നടത്തുന്ന ക്വാറി മേഖലയിലെ തൊഴിലാളികള്‍ ഇപ്പോള്‍ കൊടും ചൂടിനെയും പ്രണയിക്കുകയാണ്. യു.എ.ഇയിലെ സിമൻറ് നിര്‍മാണ ശാലകളിലും ചെറുതും വലുതുമായ ക്വാറികളിലുമായി മലയാളികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് പണിയെടുക്കുന്നത്. റാസല്‍ഖൈമയില്‍ മാത്രം ഈ മേഖലയില്‍ ഏകദേശം 7000 ത്തോളം പേര് പുറം തൊഴിലിലേര്പ്പെടുന്നുണ്ട്. കത്തുന്ന ചൂടില്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ സമയക്രമീകരണം തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്നതാണ്.
റാസല്‍ഖൈമയിലെ ഹജ്ജാര്‍ മലനിരകളിലെ ചുണ്ണാമ്പ് കല്ല് ശേഖരം യു.എ.ഇക്ക് വിദേശ നാണ്യം നല്കുന്നതില് വലിയ പങ്ക് വഹിക്കുന്നുണ്ട്. മധ്യ പൗരസ്ത്യ ദേശത്തെ ഏറ്റവും വലിയതും ലോകതലത്തില്‍ വലുപ്പത്തില്‍ രണ്ടാം സ്ഥാനത്തുമുള്ള ക്വാറി പ്രവര്‍ത്തിക്കുന്നത് റാസല്‍ഖൈമയിലെ അല്‍ ഗൈല്‍ കേന്ദ്രീകരിച്ചാണ്. പാറ പൊട്ടിക്കുന്നതിന് ദിവസം 40 ടണ്ണോളം സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുന്നു എന്നത് ഈ മേഖലയുടെ പ്രവര്‍ത്തന വ്യാപ്തി സൂചിപ്പിക്കുന്നതാണ്. ലൈം സ്റ്റോണിനെ വിവിധ ഗ്രേഡുകളാക്കി തിരിച്ചാണ് സിമൻറ് നിര്‍മാണത്തിന് ഉപയോഗിക്കുന്നത്.
കടുപ്പമേറിയ പാറകളായ ഗാബ്രോ സിജി മേഖലയിലാണ് ധാരാളമായുള്ളത്. അല്‍ഗൈല്‍ മേഖലയിലെ ഡോളമേറ്റ് പാറകള്‍ സ്റ്റീല്‍ നിര്‍മാണത്തിനായി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് വന്‍ തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. ഡോളമേറ്റിന് പൊടിച്ച് ഗ്ളാസ് നിര്‍മാണ ശാലകളിലും ഉപയോഗിച്ച് വരുന്നു. നിര്‍മാണ ആവശ്യങ്ങള്‍ക്ക് പുറമെ നികത്തല്‍ ആവശ്യങ്ങള്‍ക്കായും മറ്റും വന്‍ തോതിലുള്ള കയറ്റുമതികള്‍ ഇവിടെ നടക്കുന്നുണ്ട്. വിവിധ നിര്‍മാണാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന സിലിക്ക, കാല്‍സ്യം മഗ്നീഷ്യം തുടങ്ങിയവയുടെ ഉല്പാദനത്തിനും ഈ മേഖലയിലെ പാറകള്‍ ഉപയോഗിക്കുന്നുണ്ട്. വിപുല സൗകര്യങ്ങളുള്ള റാക് സഖര്‍ തുറമുഖം ഈ മേഖലയുടെ വളര്‍ച്ചക്ക് നല്കിയ സേവനം വലുതാണ്.
സിമൻറ് നിര്‍മാണശാലകള്‍ സഖര്‍ തുറമുഖത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. 1972ലാണ് ഗള്‍ഫ് രാജ്യങ്ങളിലെ തന്നെ ആദ്യത്തെ സിമൻറ് ഫാക്ടറിയായി യൂനിയന്‍ സിമൻറ് കമ്പനി (യു.സി.സി) റാക് കോര്ക്വെയറില് സ്ഥാപിച്ചത്. 1975ല്‍ ഇവിടെ ഉല്പാദനം തുടങ്ങി. ഇടക്കാലത്ത് ഫാക്ടറിയുടെ വിപുലീകരണ പ്രവൃത്തികളും നടന്നു. റാസല്‍ഖൈമയിലെ രണ്ടാമത്തെ വലിയ സിമൻറ് ഫാക്ടറിയായ ഗള്‍ഫ് സിമൻറ് കമ്പനി (ജി.സി.സി) 1979ല്‍ സ്ഥാപിച്ചു. 1986ലാണ് റാക് വൈറ്റ് സിമൻറ് നിര്‍മാണശാല പ്രവര്‍ത്തിച്ച് തുടങ്ങിയത്. പയനീര്‍, സ്റ്റാര്‍, റാക് സിമൻറ് കമ്പനികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. സിമൻറ് നിര്‍മാണ ശാലകളുടെയും ചെറുതും വലുതുമായ നിരവധി ക്വാറികളുടെയും യു.എ.ഇയിലെ പ്രവര്‍ത്തനം തദ്ദേശീയരും മലയാളികളുള്‍പ്പെടെയുള്ള വിദേശികള്‍ക്കും വന്‍ തോതിലുള്ള തൊഴിലവസരങ്ങളാണ് തുറന്നിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.