ദുബൈ: ഒരു വാഹനത്തിന് പരമാവധി ഒരു വർഷത്തിൽ ലഭിക്കുന്ന സാലിക് പിഴ 10,000 ദിർഹം. എമിറേറ്റിലെ ടോൾ ഗേറ്റ് ഓപറേറ്റർമാരായ സാലികിന്റെ പുതുക്കിയ നിബന്ധനകളിലാണ് ഇക്കാര്യം പറയുന്നത്.
സാലിക് ടോൾ ലംഘനത്തിന്റെ കാര്യത്തിൽ പരാതി നൽകണമെങ്കിൽ നിയമലംഘനം ഇഷ്യൂ ചെയ്ത തീയതി മുതൽ 13 മാസത്തിനുള്ളിലാകണമെന്നും പുതിയ നിബന്ധനകളിൽ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വ്യവസ്ഥകൾ പ്രകാരം സാലിക് അക്കൗണ്ട് ബാലൻസോ ബാക്കി തുകയുടെ ഒരു ഭാഗമോ ഉപയോക്താവിന് റീഫണ്ട് ചെയ്യുകയോ മറ്റൊരു സാലിക് അക്കൗണ്ടിലേക്ക് മാറ്റാനോ സാധിക്കില്ല.
ദുബൈയിൽ സാലികിന്റെ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് നിബന്ധനകൾ പുതുക്കിയത്. ദുബൈ മാളിൽ ജൂലൈ ഒന്നുമുതൽ പെയ്ഡ് പാർക്കിങ് ചുമതല ‘സാലികി’ന് കീഴിലായിട്ടുണ്ട്. മാളിലെ ഗ്രാൻഡ് പാർക്കിങ്, സിനിമ പാർക്കിങ്, ഫാഷൻ പാർക്കിങ് എന്നിവിടങ്ങളിലാണ് സാലികിന്റെ പാർക്കിങ് സംവിധാനങ്ങൾ സ്ഥാപിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് ദുബൈ മാളിലെ പാർക്കിങ് സംവിധാനങ്ങൾ ഏറ്റെടുക്കുന്നതിന് ഉടമകളായ ഇമാർ പ്രോപ്പർട്ടീസുമായി സാലിക് കരാറിലെത്തിയത്.
ദുബൈയിൽ രണ്ട് പുതിയ ‘സാലിക്’ ഗേറ്റുകൾ നവംബറിൽ ആരംഭിക്കാനിരിക്കുകയാണ്. ബിസിനസ് ബേ ക്രോസിങ്, അൽ സഫ സൗത്ത് എന്നിവിടങ്ങളിലാണ് ഗേറ്റുകൾ വരുന്നത്. ഇതോടെ ടോൾ ഗേറ്റുകളുടെ എണ്ണം 10 ആയി ഉയരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.