കൊടുംചൂടില്‍ ആശ്വാസം പകരാന്‍ അബൂദബിയില്‍ ഒരുക്കിയ സ്നോ പാര്‍ക്ക് തുറക്കാന്‍ സജ്ജമായി. അബൂദബി നഗരത്തിലെ റീം മാളിലാണ് സ്നോ അബൂദബി എന്ന പേരില്‍ ജൂണ്‍ എട്ടുമുതലാണ് പുതിയ പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കുക. ലോകത്തിലെ വലിപ്പമേറിയ ഇന്‍ഡോര്‍ സ്നോ പാര്‍ക്കുകളില്‍ ഒന്നായി മാറുന്ന സ്നോ അബൂദബി 10,000 ചതുരശ്ര അടിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. 12 റൈഡുകളും 17 മറ്റ് ആകര്‍ഷണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. -2 ഡിഗ്രി സെല്‍ഷ്യസാവും സ്നോ അബൂദബിയിലെ അന്തരീക്ഷ താപനിലയെന്ന് മാള്‍ അധികൃതര്‍ അറിയിച്ചു.
മഞ്ഞില്‍ പുതഞ്ഞ താഴ്വാരം, തണുത്തുറഞ്ഞ തടാകം, മഞ്ഞ് പെയ്തിറങ്ങുന്ന പര്‍വതങ്ങള്‍ അങ്ങിനെ മഞ്ഞില്ക്കുളിരണിയാന് ആഗ്രഹമുള്ളവര്‍ക്ക് ഈ ഇന്‍ഡോര്‍ സ്നോ പാര്‍ക്ക് വേറിട്ട അനുഭവങ്ങള്‍ സമ്മാനിക്കും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ കഴിയുംവിധമുള്ള സംവിധാനങ്ങളുണ്ടിവിടെ. പാര്‍ക്ക്, തീവണ്ടി, മാര്‍ക്കറ്റ്, വിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ കളിക്കളങ്ങള്‍ തുടങ്ങിയവയാണ് സജ്ജമാവുന്നത്. മഞ്ഞുപാര്ക്കില് കുട്ടികള്‍ക്ക് കളികളില്‍ ഏര്‍പ്പെടാനും മാര്‍ക്കറ്റ് ബസാറില്‍ മുതിര്‍ന്നവര്‍ക്ക് ഷോപ്പിങ് നടത്താനും സാധിക്കും. കാഴ്ച ആസ്വദിക്കേണ്ടവര്‍ക്ക് പാര്‍ക്കിലും താഴ്വാരങ്ങളിലുമെല്ലാം നടക്കുകയുമാവാം. പാര്‍ക്കിനകത്ത് 500 മില്ലിമീറ്റര്‍ മഞ്ഞുവീഴ്ചയുണ്ടാവും. അല്‍ ഫര്‍വാനിയ പ്രോപ്പര്‍ട്ടി ഡവലപേഴ്സ്, മാജിദ് അള് ഫുതൈം വെഞ്ചേഴ്സ്, തിങ്ക് വെല്‍ എന്നിവയാണ് മഞ്ഞ് പാര്‍ക്കിന്റെ അണിയറക്കാര്‍. ഐസ് ആന്‍ഡ് ഫ്ളോസ് ടോബോഗാന് റേസ്, ഗരുപ്പേല്സ് സമ്മിറ്റ് എസ്കേപ് എന്നിങ്ങനെ രണ്ട് ഭീമന് സ്ലൈഡുകളാണ് പാര്‍ക്കിലെ പ്രധാന ആകര്ഷണങ്ങള്. ലോഡ്ജ് റസ്റ്റോറന്റ്, ഗ്രോട്ടോ ആംഫിതിയേറ്റര്‍, ഐസ് കഫേ, പാര്‍ട്ടി റൂം, വി.ഐ.പി. റൂം അടക്കം ഭക്ഷണശാലകളും പാര്‍ക്കിലുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.