അബൂദബി: അൽ വത്ബ വെറ്റ്ലാൻഡ് റിസർവിൽ ഈ സീസണിൽ വിരിഞ്ഞത് 876 ഫ്ലമിൻഗോ അരയന്നങ്ങൾ. 2011ൽ ഇവിടെ ബ്രീഡിങ് ആരംഭിച്ചശേഷം ഏറ്റവും കൂടുതൽ കുഞ്ഞുങ്ങളുണ്ടായത് ഈ വർഷമാണെന്നും അബൂദബി പരിസ്ഥിതി ഏജൻസി വെളിപ്പെടുത്തി. ഈ വർഷം മാർച്ച് 15നാണ് പ്രജനനത്തിെൻറ ഭാഗമായി അരയന്നങ്ങൾ കൂടുകൂട്ടി തുടങ്ങിയത്. കഴിഞ്ഞവർഷത്തെ സീസണിൽ 714 കുഞ്ഞുങ്ങളാണിവിടെ വിരിഞ്ഞത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇക്കുറി രണ്ടാഴ്ച മുമ്പ് പ്രജനനം ആരംഭിച്ചു. അബൂദബി എമിറേറ്റിെൻറ ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള ശ്രമങ്ങളുടെ സുപ്രധാന നാഴികക്കല്ലാണ് അൽ വത്ബയിലെ അരയന്നങ്ങളുടെ തുടർച്ചയായ പ്രജനനമെന്ന് അബൂദബി പരിസ്ഥിതി ഏജൻസി സെക്രട്ടറി ജനറൽ ഡോ. ശൈഖ സാലിം അൽ ദാഹിരി പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങൾ മൂലം മനുഷ്യരുടെ സാന്നിധ്യവും സഹവാസവും കുറഞ്ഞത് പ്രജനനം കൂടാൻ കാരണമായെന്നും അവർ ചൂണ്ടിക്കാട്ടി. അൽ വത്ബ റിസർവിലെ പ്രധാന ആകർഷണമാണ് അരയന്നങ്ങൾ. പ്രദേശവാസികൾക്കൊപ്പം വന്യജീവി ശാസ്ത്രജ്ഞരും അരയന്നങ്ങളുടെ പ്രജനന രീതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും ഡോ. അൽ ദാഹിരി ചൂണ്ടിക്കാട്ടി. യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ ആണ് 1998ൽ അൽ വത്ബ വെറ്റ്ലാൻഡിനെ വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചത്. പ്രദേശത്തെ സംരക്ഷിത പ്രദേശമാക്കുകയും ചെയ്തു. അറേബ്യൻ ഉപദ്വീപിലെ ഒട്ടേറെ പക്ഷികളാണ് കൂട്ടമായി വർഷംതോറും ഇവിടെ എത്തിച്ചേരുന്നത്. ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ഗ്രീൻ സൈറ്റായും അൽ വത്ബ തണ്ണീർത്തട മേഖലകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.