ദുബൈ: ജപ്പാനിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനത്തിൽ യുവതി പ്രസവിച്ചു. ഇ.കെ 319 എന്ന വിമാനത്തിൽ യാത്ര ചെയ്യവെ സമുദ്രനിരപ്പിൽ നിന്ന് 35,000 അടി ഉയരത്തിൽ ആകാശത്തു വെച്ചാണ് യാത്രക്കാരിക്ക് പ്രസവ വേദനയുണ്ടയത്. ഉടൻ വിമാനത്തിലെ ജീവനക്കാർ അതിവേഗം സഹായമെത്തിക്കുകയും പരിചരിക്കുകയുമായിരുന്നു. തുടർന്ന് പ്രയാസമില്ലാതെ യുവതി പ്രസവിച്ചതായി അധികൃതർ വെളിപ്പെടുത്തി.
ടോക്യോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട വിമാനം ദുബൈയിൽ എത്താൻ 12മണിക്കൂർ യാത്രയുണ്ടായിരുന്നു. നേരിട്ടുള്ള വിമാനമായതിനാൽ ഇടയിൽ ആശുപത്രയിലേക്ക് മാറ്റാനുള്ള സൗകര്യവുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പരിചരണം വിമാന ജീവനക്കാർ തന്നെ ഏറ്റെടുത്തത്.
ദുബൈയിൽ ഇറങ്ങിയ മാതാവിനും കുഞ്ഞിനും ഉടൻ ആവശ്യമായ മറ്റു മെഡിക്കൽ സഹായവും ലഭ്യമാക്കിയെന്നും ഇരുവരും സുഖമായിരിക്കുന്നുവെന്നും അധികൃതർ വെളിപ്പെടുത്തി. എമിറേറ്റ്‌സ് അധികൃതർ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ജീവനക്കാരുടെയും യാത്രക്കാരുടെയും ആരോഗ്യവും സുരക്ഷയും പരമപ്രധാനമായാണ് കമ്പനി കാണുന്നതെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിലെ ജീവനക്കാർ അതിവേഗം ഇടപെടുകയും സഹായം നൽകുകയും ചെയ്തതായി സഹയാത്രികർ പറഞ്ഞു.
ഗർഭാവസ്ഥയുടെ നിശ്ചിത ഘട്ടത്തിനുശേഷം സ്ത്രീകൾക്ക് യാത്ര ചെയ്യാൻ അനുവാദമില്ലെങ്കിലും, വിമാനത്തിൽ പ്രസവിക്കുന്നത് അസാധാരണ സംഭവമല്ല. കഴിഞ്ഞ വർഷം ഒന്നിലേറെ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെഡിക്കൽ സങ്കീർണതകളും അപ്രതീക്ഷിത പ്രശ്നങ്ങളും കാരണമാണ് ഇത് സംഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.