സല്‍മാനെതിരായ മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാനാവില്ല -ബോംബെ ഹൈകോടതി

മുംബൈ: വഴിയില്‍ ഉറങ്ങിക്കിടക്കുന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞുകയറി അപകടം നടന്ന സമയത്ത് വണ്ടിയോടിച്ചത് സല്‍മാന്‍ ഖാന്‍ ആയിരുന്നുവെന്ന സാക്ഷി മൊഴി പൂര്‍ണമായും വിശ്വാസത്തിലെടുക്കാനാവില്ളെന്ന് ബോംബെ ഹൈകോടതി. 2002ല്‍ നടന്ന സംഭവത്തില്‍ തനിക്കുമേല്‍ കുറ്റം ചുമത്തിയ കീഴ്ക്കോടതി വിധിക്കെതിരെ സല്‍മാന്‍ നല്‍കിയ അപ്പീലില്‍ ഹൈകോടതി ഉടന്‍ വിധി പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്.  അതിനിടെയാണ്, സല്‍മാന്‍ ഖാന്‍റെ അംഗ രക്ഷകനായ രവീന്ദ്ര പാട്ടീലിന്‍റെ മൊഴിയിലെ വിശ്വാസ്യതയില്‍ കോടതി തന്നെ സംശയം പ്രകടിപ്പിച്ചത്. കേസിലെ പ്രധാന സാക്ഷിയാണ് രവീന്ദ്ര പാട്ടീല്‍. സല്‍മാന്‍ ആ സമയത്ത് മദ്യപിച്ചിരുന്നതായും തന്‍റെ തുടര്‍ച്ചയായ മുന്നറിയിപ്പ് അവഗണിച്ച്  അമിത വേഗതയില്‍ വണ്ടിയോടിക്കുകയായിരുന്നുവെന്നുമാണ് ഇയാള്‍ നല്‍കിയ മൊഴി. എന്നാല്‍, പാട്ടീല്‍ പറയുന്നത് പാതി മാത്രമെ വിശ്വാസത്തിലെടുക്കാനാവൂ എന്നും ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്താല്‍ ആവില്ളെന്നും കോടതി പറഞ്ഞു.
ഈ കേസില്‍ കഴിഞ്ഞ വര്‍ഷം മെയില്‍ കീഴ്കോടതി സല്‍മാനെ അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചെങ്കിലും ബോംബെ ഹൈകോടതിയെ സമീപിച്ചപ്പോള്‍  ശിക്ഷ സസ്പെന്‍റ് ചെയ്തിരുന്നു. 2002 സെപ്തംബര്‍ 28ന് ബാന്ദ്രയിലെ അമേരിക്കന്‍ ബേക്കറിക്കു മുന്നില്‍ തെരുവോരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചുപേരുടെ ഇടയിലേക്ക് സല്‍മാന്‍റെ എസ്.യു.വി പാഞ്ഞു കയറുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.