പി.എഫ് പലിശനിരക്ക് കുറക്കാനുള്ള തീരുമാനം കേന്ദ്രസർക്കാർ പിന്‍വലിച്ചു

ന്യൂഡല്‍ഹി: എംപ്ളോയീസ് പ്രോവിഡന്‍റ് ഫണ്ട് (ഇ.പി.എഫ്) പലിശനിരക്ക് കുറക്കാനുള്ള തീരുമാനം കേന്ദ്ര ധനകാര്യമന്ത്രാലയം പിന്‍വലിച്ചു. നിരക്ക് 8.8 ശതമാനമായി പുന:സ്ഥാപിക്കാന്‍ ധാരണയായി. നേരത്തേ 8.7 ശതമാനമാണ് പലിശനിരക്ക് നിശ്ചയിച്ചിരുന്നത്. ഇ.പി.എഫ്.ഒ ഉന്നതാധികാരസമിതിയായ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്‍െറ (സി.ബി.ടി) ശിപാര്‍ശ തള്ളിയാണ് കേന്ദ്ര ധനമന്ത്രാലയം 8.7 ശതമാനം പലിശ നിശ്ചയിച്ചത്.

8.8 ശതമാനമാക്കാനായിരുന്നു സി.ബി.ടി ശിപാര്‍ശ. എന്നാല്‍, ഇതിനെതിരെ ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള ഭാരതീയ മസ്ദൂര്‍ സംഘ് അടക്കമുള്ള ട്രേഡ് യൂനിയനുകള്‍ വന്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. വിവിധ ട്രേഡ് യൂനിയനുകള്‍ വിഷയത്തില്‍ വെള്ളിയാഴ്ച സമരത്തിനും ആഹ്വാനംചെയ്തിരുന്നു. പലിശനിരക്ക് 8.8 ശതമാനമാക്കാന്‍ കേന്ദ്ര തൊഴില്‍മന്ത്രാലയവും സമ്മര്‍ദംചെലുത്തിയിരുന്നു.

2013-14, 2014-15 വര്‍ഷങ്ങളില്‍ 8.75 ആയിരുന്നു പലിശ. 2012-13 വര്‍ഷത്തില്‍ ഇത് 8.5 ശതമാനവും 2011-12 വര്‍ഷം 8.25 ശതമാനവുമായിരുന്നു. ഈ സാമ്പത്തികവര്‍ഷം ഒമ്പതു ശതമാനം പലിശയാണ് ജീവനക്കാരുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടത്. ഇ.പി.എഫ്.ഒക്ക് അഞ്ചുകോടിയിലധികം നിക്ഷേപകരാണുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.