മൂന്നുവര്‍ഷം ജയിലില്‍ പണിയെടുത്ത് സഞ്ജയ് ദത്ത് സമ്പാദിച്ചത് 440 രൂപ

മുംബൈ: ബോളിവുഡില്‍ കോടികള്‍ വാരുന്ന നടന്‍ സഞ്ജയ് ദത്ത് മൂന്നു വര്‍ഷത്തിനിടെ ജയിലില്‍ പണിയെടുത്ത് സമ്പാദിച്ചത് 440 രൂപ. സുപ്രീംകോടതി ശരിവെച്ച അഞ്ചുവര്‍ഷം തടവുശിക്ഷ എട്ടു മാസത്തെ ഇളവോടെ പൂര്‍ത്തിയാക്കി വ്യാഴാഴ്ച പുണെയിലെ യേര്‍വാഡ ജയിലില്‍നിന്ന് സഞ്ജയ് ദത്ത് പുറത്തിറങ്ങും.
ഭാര്യ മാന്യത, മക്കള്‍, സഹോദരി പ്രിയ ദത്ത്, ഭര്‍ത്താവ് എന്നിവരോടും ഉറ്റമിത്രങ്ങളോടും ജയിലില്‍ എത്താന്‍ ദത്ത് കത്തെഴുതിയിരുന്നു. പുണെയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനത്തില്‍ മുംബൈയിലത്തെുന്ന ദത്ത് സിദ്ധി വിനായക് ക്ഷേത്ര ദര്‍ശനത്തിനും അമ്മ നര്‍ഗീസിന്‍െറ ഖബറിട സന്ദര്‍ശനത്തിനും ശേഷമാണ് പാലിഹില്ലിലെ വീട്ടിലേക്ക് പോകുക. ശിക്ഷക്കിടെ പരോളും അവധിയുമായി 118 ദിവസം ദത്ത് ജയിലിനു പുറത്തായിരുന്നു. പേപ്പര്‍ ബാഗ്, സര്‍ക്കാര്‍ ആവശ്യത്തിനുള്ള ലക്കോട്ട് എന്നിവ നിര്‍മിക്കുന്ന ജോലിയാണ് ദത്തിന് നല്‍കിയത്.
പുറമെ വിനോദത്തിന് റേഡിയോ ജോക്കിയുടെ വേഷവുമിട്ടു. ശിക്ഷാ ഇളവിനുള്ള ഘടകങ്ങളില്‍ ഒന്നായ ക്രിയാത്മക പ്രവര്‍ത്തനമായി റോഡിയോ ജോക്കി വേഷം പരിഗണിച്ചു. തുടക്കത്തില്‍ അവിദഗ്ധ തൊഴിലാളികളുടെ പട്ടികയിലായിരുന്നു ദത്ത്. പേപ്പര്‍ ബാഗുണ്ടാക്കുന്ന ജോലി. 100 ബാഗുണ്ടാക്കിയാല്‍ 45 രൂപയാണ് കൂലി. പിന്നീട് അര്‍ധ വിദഗ്ധ തൊഴിലാളിയായി ‘കയറ്റം’ കിട്ടി. കാക്കി ലക്കോട്ടുണ്ടാക്കലായിരുന്നു ജോലി. 1000 എണ്ണത്തിന് 50 രൂപ കൂലി. മൂന്ന് ആഴ്ച എടുത്താണ് ദത്ത് 1000 ലക്കോട്ടുണ്ടാക്കിയത്.
റേഡിയോ ജോക്കിക്ക് കൂലിയില്ല. ഉച്ചക്ക് ഒന്നു മുതല്‍ മൂന്നു മണിക്കൂറോളം റേഡിയോ ജോക്കിയുടെ വേഷത്തിലായിരുന്നു സഞ്ജയ് ദത്തെന്ന് ജയില്‍ വൃത്തങ്ങള്‍ പറഞ്ഞു. തമാശകള്‍ നിറഞ്ഞതായിരുന്നു ദത്തിന്‍െറ പ്രകടനം. എന്നാല്‍, സ്വന്തം ജീവിതത്തെക്കുറിച്ച് പറയുമ്പോഴൊക്കെ വികാരാധീനനായിരുന്നു. ഒരു സിനിമ പിറക്കുന്നത് എങ്ങനെയെന്ന് ജയില്‍പ്പുള്ളികള്‍ക്ക് പറഞ്ഞുകൊടുത്തിരുന്നു. വ്യാഴാഴ്ച ജയിലില്‍നിന്നിറങ്ങുന്നതിന് തൊട്ടുമുമ്പ് ദത്തിന് ശമ്പളം കൈമാറും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.