നടപടിയില്ലെങ്കില്‍ സെക്രട്ടറി തല ചര്‍ച്ചയില്ല -ഇന്ത്യ

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തെ കുറിച്ച്  ഇന്ത്യ കൈമാറിയ തെളിവുകളില്‍ പാകിസ്താന്‍ വ്യക്തവും നിര്‍ണായകവുമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇല്ളെങ്കില്‍ ഇന്ത്യ-പാക് സെക്രട്ടറി തല ചര്‍ച്ച നടക്കില്ളെന്ന് ഇന്ത്യ വ്യക്തമായ സൂചന നല്‍കി. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ സെക്രട്ടറി തല ചര്‍ച്ചയെ ആക്രമണവുമായി ബന്ധപ്പെടുത്തുന്നത്.

അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഒരു നിലക്കും അംഗീകരിക്കാനാവില്ളെന്ന് വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. പന്ത്  ഇപ്പോള്‍ പാകിസ്താന്‍െറ കോര്‍ട്ടിലാണ്. ഇനി പ്രതികരണം അറിയിക്കേണ്ടത് പാകിസ്താനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്രമണം ആസുത്രണം ചെയ്തവര്‍ക്കും നടപ്പാക്കിയവര്‍ക്കും എതിരെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനോട് ഫോണില്‍ ആവശ്യപ്പെട്ടിരുന്നു.

പത്താന്‍കോട്ട് വ്യോമസേന ആസ്ഥാനം ആക്രമിച്ച ഭീകരര്‍ പാകിസ്താനിലേക്ക് നടത്തിയ ഫോണ്‍ വിളികള്‍, ഭീകരരില്‍ നിന്ന് പിടിച്ചടുത്ത ആയുധങ്ങള്‍ എന്നിവയാണ് ഇന്ത്യ കൈമാറിയ തെളിവുകളില്‍ പ്രധാനം. അതിനിടെ, ഇന്ത്യ നല്‍കിയ തെളിവുകളില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് ആലോചിക്കാന്‍ നവാസ് ശരീഫ് ഉയര്‍ന്ന പാക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.

നരേന്ദ്ര മോദിയുടെ പാക് സന്ദര്‍ശനത്തിന്‍െറ തുടര്‍ച്ചയായി ഈ മാസം 14നും 15നും വിദേശ കാര്യ സെക്രട്ടറി തല ചര്‍ച്ച നടത്താന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.