കുതിരയുടെ കാല്‍ തല്ലിയൊടിച്ച സംഭവം: ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ പ്രതിഷേധ മാർച്ചിനിടെ കുതിരയുടെ കാൽ തല്ലിയൊടിച്ച സംഭവത്തിൽ ബി.ജെ.പി എം.എൽ.എയെ പൊലീസ് അറസ്റ്റ് ചെയ്തു. എം.എൽ.എ ഗണേഷ് ജോഷിയെയാണ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ബി.ജെ.പി പ്രവർത്തകൻ പ്രദീപ് ബോറ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു.

മൃഗസംരക്ഷണ നിയമപ്രകാരം മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത കുറ്റം ചുമത്തിയാണ് എം.എൽ.എയെ അറസ്റ്റ് ചെയ്തത്. താന്‍ കുതുരയുടെ കാല് തല്ലിയൊടിച്ചിട്ടില്ലെന്നും ഹരീഷ് റാവത്ത് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ തനിക്കെതിരെ കുറ്റം കെട്ടിച്ചമക്കുകയാണെന്നും ഗണേഷ് ജോഷി പറഞ്ഞു.

അതേസമയം നിരവധി ശസ്ത്രക്രിയക്ക് ശേഷവും കാലുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയാതെ വന്നതോടെ കുതിരയുടെ കാല്‍മുറിച്ച് മാറ്റി കൃത്രിമ കാല്‍ പിടിപ്പിച്ചു. കുതിരയുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് വന്നതോടെയാണ് കാല്‍മുറിച്ച് മാറ്റിയത്. പൊലീസ് കേന്ദ്രത്തില്‍ തന്നെ ശുശ്രൂഷിക്കുന്ന കുതിരയെ പരിപാലിക്കാന്‍ വന്‍സംഘം തന്നെയുണ്ട്. കുതിരക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് പറഞ്ഞു. 

മാർച്ച് 14ന് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് ഉത്തരാഖണ്ഡ് കുതിരപ്പൊലീസിലെ ശക്തിമാൻ എന്ന കുതിരയുടെ ഇടത് പിൻകാൽ ബി.ജെ.പി പ്രവർത്തകർ അടിച്ചൊടിച്ചത്. മസൂറിയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ ആയ ഗണേഷ് ജോഷിയുടെ നേതൃത്വത്തിലാണ് പ്രകടനം നടന്നത്. നിയമസഭ മന്ദിരത്തിന് സമീപത്തുവെച്ചാണ് കുതിരയെ പ്രതിഷേധക്കാർ ആക്രമിച്ചത്.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.