അടിയാളരുടെ ഉന്നമനത്തിന് വര്‍ഷം നീണ്ട പദ്ധതികള്‍; രാജ്യത്തിന് പുതിയ വിദ്യാഭ്യാസ നയം വേണം

കോഴിക്കോട്: സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് ബി.ജെ.പിക്ക് ഒരുവര്‍ഷം നീണ്ട കര്‍മപദ്ധതികള്‍. ദീന്‍ദയാല്‍ ഉപാധ്യയയുടെ ജന്മശതാബ്ദി ആഘോഷത്തിന്‍െറ ഭാഗമായാണ് പദ്ധതി ആവിഷ്കരിച്ചത്. ഉപാധ്യായയുടെ ഏകാത്മതാ മാനവദര്‍ശനത്തിലൂന്നിയ ‘അന്ത്യോദയ’ സിദ്ധാന്തങ്ങള്‍ക്കനുസരിച്ചാണ് കര്‍മപരിപാടിയെന്ന് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയ വിടവ് നികത്താനല്ല, മറിച്ച് രാജ്യത്തിന്‍െറ സംസ്കാരത്തില്‍ അധിഷ്ഠിതമായ ദേശത്തിന്‍െറ പുനര്‍നിര്‍മാണത്തിനാണ് ജനസംഘം രൂപവത്കരിച്ചത്. ഈ ലക്ഷ്യം നേടിയെടുക്കാന്‍ സാമ്പത്തിക അസമത്വവും വിഷമതകളും ഇല്ലാതാക്കുകയാണ് വേണ്ടത്. ‘എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വികസനം’ എന്ന സങ്കല്‍പത്തില്‍ അഭിമാനപൂര്‍ണമായ ജീവിതമാണ് വിഭാവനം ചെയ്യുന്നത്. അത് നേടിയെടുക്കാനാണ് ഈ വര്‍ഷം ദാരിദ്ര്യ ഉന്നമന വര്‍ഷമായി ആചരിക്കുന്നതെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.

ഏഴ് പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ഭരണത്തില്‍ പാവപ്പെട്ടവരുടെ ഉന്നമനത്തിനുള്ള ഒരു പദ്ധതിയും സുതാര്യതയോടെ നടപ്പാക്കിയില്ല. ഇതിന്‍െറ ഫലമായാണ് ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായത്. അന്ത്യോദയയുമായി ബന്ധപ്പെട്ട പദ്ധതികളാണ് കേന്ദ്രവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും നടപ്പാക്കുന്നത്.
യുവജനങ്ങളുടെ ഉന്നമനത്തിനായി പുതിയ വിദ്യാഭ്യാസ നയമാണ് വേണ്ടത്. ഇത്തരമൊരു നയം സര്‍ക്കാറിന്‍െറ പരിഗണനക്ക് സമര്‍പ്പിച്ചതായി പ്രമേയം വെളിപ്പെടുത്തി. വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ സഹവര്‍ത്തിത്വത്തിന്‍െറയും സ്നേഹത്തിന്‍െറയും പ്രകാശം തെളിയിക്കുകയെന്ന ദീന്‍ദയാല്‍ ഉപാധ്യായയുടെ ആഹ്വാനവും പാര്‍ട്ടി ലക്ഷ്യമിടുന്നു. ഇതിനായി വ്യക്തിഗത സ്വാതന്ത്ര്യത്തിനൊപ്പം സാമൂഹിക അച്ചടക്കവും പാലിക്കപ്പെടണം. ഭൗതികമായ നേട്ടത്തിനൊപ്പം ആധ്യാത്മിക ഉന്നതിയും ഉറപ്പാക്കണം. ഭാരതീയ ജീവിത മൂല്യങ്ങളെയും ആധുനിക ശാസ്ത്ര-സാങ്കേതിക നേട്ടങ്ങളെയും കോര്‍ത്തിണക്കി രാജ്യത്തെ വികസനപാതയിലേക്ക് കൊണ്ടുപോകാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. സ്ത്രീ വിദ്യാഭ്യാസം, സുരക്ഷ, അഭിമാനം, തുല്യത, ഐശ്വര്യപൂര്‍ണമായ ജീവിതം എന്നിവ ഉറപ്പാക്കി അവരെ സമൂഹത്തിന്‍െറ മുന്‍നിരയിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ക്രിയാത്മകമായ നടപടികളുമായി മുന്നോട്ടുപോകണമെന്ന് പാര്‍ട്ടി പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.