ന്യൂഡൽഹി: ജമ്മു-കശ്മീരിലെ ദോഡ ജില്ലയിൽ ഇന്ന് രാവിലെയുണ്ടായ മേഘവിസ്ഫോടനത്തിൽ മൂന്ന് പേരെ കാണാതായി. ദോഡ ജില്ലയിലെ ധാത്രി പട്ടണത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. ബതോതെ-കിഷ്ത്വാർ ദേശീയപാതയിൽ ആറ് വീടുകൾ ഒലിച്ചുപോയി. നിരവധിപേർ പുറത്തുകടക്കാൻ വഴിയില്ലാതെ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. 12 വയസ്സുള്ള കുട്ടിയടക്കം ആറുപേരുള്ള സംഘത്തെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി.
പുലർച്ചെ 2.20ഓടെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ധാത്രി പട്ടണത്തിലെ ജമായ് മസ്ജിദ് പ്രദേശത്തെ അഴുക്കുചാലിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയായിരുന്നു. അഴുക്കുചാൽ ഒഴുകുന്ന ഇടങ്ങളിലെ കെട്ടിടങ്ങളിൽ പലതും ഒലിച്ചുപോയി. അധികൃതരെല്ലാം അടിയന്തിര രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതിനാൽ എത്ര പേർക്ക് ജീവൻ നഷ്ടപ്പെട്ടെന്നോ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായെന്ന് തിട്ടപ്പെടുത്തുവാൻ സാധിച്ചിട്ടില്ല. പലരും ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് സൂചന. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ.
പൊലീസും ആർമിയും ജില്ലാഭരണകൂടവും യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. അപകടത്തെ തുടർന്ന് ബതോതെ- ഡോഡ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.