കശ്മീര്‍: ഏറ്റുമുട്ടലില്‍ മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു

ശീനഗര്‍: കശ്മീരില്‍ രണ്ടിടങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നു സൈനികരും നാലു തീവ്രവാദികളും കൊല്ലപ്പെട്ടു.  രണ്ട് ഓഫിസര്‍മാര്‍ അടക്കം ഡസനോളം സുരക്ഷാ സൈനികര്‍ക്കും സിവിലിയനും പരിക്കുണ്ട്. വടക്കന്‍ കശ്മീരിലെ ബന്ദിപൊര, കുപ്വാര ജില്ലകളിലായിരുന്നു ഏറ്റുമുട്ടല്‍.

മൂന്നു ദിവസത്തിനിടെ കശ്മീര്‍ താഴ്വരയില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്. ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഞായറാഴ്ച നാല് തീവ്രവാദികളും രണ്ട് സൈനികരും കൊല്ലപ്പെട്ടിരുന്നു. ഹാജിന്‍ മേഖലയിലെ പാരെ മൊഹല്ലയില്‍ തീവ്രവാദികളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈനിക വിഭാഗങ്ങള്‍ സംയുക്തമായി പ്രദേശം വളഞ്ഞപ്പോഴാണ് ചൊവ്വാഴ്ച വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു. തിരച്ചിലിനിടെ തൊട്ടടുത്ത് വെച്ചാണ് തീവ്രവാദികള്‍ സൈനികര്‍ക്കുനേരെ നിറയൊഴിച്ചത്.  

മേജറും സി.ആര്‍.പി.എഫ് കമാന്‍ഡറും അടക്കമുള്ള സൈനികര്‍ക്ക് വെടിയേറ്റു.  ഇതില്‍ മൂന്നു സൈനികരാണ് മരിച്ചത്. തിരിച്ചുള്ള വെടിവെപ്പില്‍ കൊല്ലപ്പെട്ടയാളെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. ഇയാള്‍ ലശ്കറെ ത്വയ്യിബ തീവ്രവാദിയാണെന്ന് സംശയിക്കുന്നു. വെടിവെപ്പില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ  സി.ആര്‍.പി.എഫ് ഓഫിസര്‍ ചേതന്‍ കുമാറിന്‍െറ നില ഗുരുതരമാണ്. വെടിവെപ്പു നടക്കുന്ന സമയത്ത് നൂറു കണക്കിന് തദ്ദേശവാസികള്‍  ഈ തെരുവില്‍ ഉണ്ടായിരുന്നു.

Tags:    
News Summary - 3 militants killed in Handwara encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.