ചെന്നൈ: ഐ.ഐ.ടി മദ്രാസിൽ 55 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 1,420 പേരെ പരിശോധിച്ചപ്പോഴാണിതെന്നും കോവിഡ് സ്ഥിരീകരിച്ചവർക്ക് നേരിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും തമിഴ്നാട് ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണൻ പറഞ്ഞു.
സാഹചര്യം നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. രോഗികളായവരെ കാമ്പസിൽ തന്നെ ക്വാറന്‍റീനിലാക്കിയിരിക്കുകയാണ്.
നേരത്തെ, മൂന്ന് ദിവസത്തിനിടെ 30 വിദ്യാർഥികൾക്ക് കാമ്പസിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഐ.ഐ.ടി കേന്ദ്രീകരിച്ച് പുതിയ ക്ലസ്റ്റർ രൂപപ്പെട്ടേക്കുമെന്നാണ് നിഗമനം.
അതേസമയം, രാജ്യത്ത് 2,593 പേർക്ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 44 കോവിഡ് മരണവും റിപ്പോർട്ട് ചെയ്തു. 1,755 പേർ രോഗമുക്തരാകുകയും ചെയ്തു. 98.75 ആണ് രോഗമുക്തി നിരക്ക്.
ഇതോടെ കോവിഡ് ബാധിച്ച് നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 15,873 ആയി. കോവിഡിൽ രാജ്യത്ത് ഇതുവരെ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 5,22,193 ആയും ഉയർന്നു.
ഡൽഹിയിൽ മാത്രം 1,094 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഫെബ്രുവരി 10ന് ശേഷമുള്ള ഉയർന്ന പ്രതിദിന രോഗികളുടെ എണ്ണമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.